ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്
ജമ്മു കശ്മീരിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത അസോൾട്ട് റൈഫിൾ സ്കോപ്പ് കണ്ടെത്തിയത് സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാഴ്ത്തിയിരിക്കുകയാണ്.
സ്‌നൈപ്പർ റൈഫിളുകളിലും അസോൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന, ചൈനീസ് അടയാളങ്ങളുള്ള സ്കോപ്പാണ് കണ്ടെത്തിയത്.
അസ്രാറാബാദ് പ്രദേശത്ത് ആറു വയസ്സുള്ള ഒരു കുട്ടി ഈ സ്കോപ്പ് ഉപയോഗിച്ച് കളിക്കുകയായിരുന്നുവെന്നാണ് വിവരം.
സംശയാസ്പദമായ വസ്തു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയുടെ മാതാപിതാക്കളോട് വിവരം അന്വേഷിച്ചു. അന്വേഷണത്തിൽ, ഒരു മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് കുട്ടിക്ക് സ്കോപ്പ് ലഭിച്ചതെന്ന് വ്യക്തമായി.
ഇതോടെ സുരക്ഷാ ഭീഷണിയെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് അടിയന്തര പരിശോധനകൾ ആരംഭിച്ചു.
ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്
സിദ്ര മേഖലയിലുടനീളം പൊലീസ്, സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഉൾപ്പെടെയുള്ള സുരക്ഷാ സേനകൾ വ്യാപക തിരച്ചിൽ നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് സാംബ ജില്ലയിൽ നിന്നുള്ള 24 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇയാളുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, എല്ലാ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പൊതുജനങ്ങളെ അറിയിച്ചു.
റൈഫിൾ സ്കോപ്പ് കണ്ടെത്തിയ പ്രദേശത്തിന് സമീപത്തായി എൻഐഎയുടെ ആസ്ഥാനം മാത്രമല്ല, ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനം, സിആർപിഎഫിന്റെ ബറ്റാലിയൻ ആസ്ഥാനം, സീമ സുരക്ഷാ ബൽ (എസ്എസ്ബി) ആസ്ഥാനം എന്നിവയും സ്ഥിതി ചെയ്യുന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
ശൈത്യകാലം ആരംഭിച്ചതോടെ മൂടൽമഞ്ഞിന്റെ മറവിൽ അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റ സാധ്യത വർധിച്ചിട്ടുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളായി ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനകളും രാജ്യാന്തര അതിർത്തിക്ക് സമീപമുള്ള മേഖലകളിലും നിയന്ത്രണ രേഖയോട് ചേർന്ന പർവതപ്രദേശങ്ങളിലും ശക്തമായ തിരച്ചിൽ നടത്തിവരികയാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ നടപടിയിൽ തകർത്ത ഭീകര ലോഞ്ച് പാഡുകൾ പാകിസ്ഥാൻ വീണ്ടും പുനർനിർമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഏഴ് മാസങ്ങൾക്ക് ശേഷം പാകിസ്ഥാൻ 72 ലോഞ്ച് പാഡുകൾ വീണ്ടും സജീവമാക്കിയെന്നാണ് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
സിയാൽകോട്ട്, സഫർവാൾ മേഖലകളിൽ 12 ലോഞ്ച് പാഡുകളും നിയന്ത്രണ രേഖയ്ക്ക് കുറുകെ 60 ലോഞ്ച് പാഡുകളും സജീവമാണെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ജമ്മുവിലെ സാംബ ജില്ലയിൽ നിന്ന് പാകിസ്ഥാൻ ഫോൺ നമ്പർ കണ്ടെത്തിയതിനെ തുടർന്ന് ഒരു യുവാവിനെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.









