ഉദയനിധി സ്റ്റാലിന്‍റെ ജന്മദിന പരിപാടിയില്‍ നര്‍ത്തകിമാരുടെ നൃത്തം; മന്ത്രി കൈയടിച്ച് പ്രോത്സാഹിപ്പിച്ചതില്‍ വിവാദം
ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശിവഗംഗയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് നര്‍ത്തകിമാരുടെ നൃത്തപ്രകടനം വിവാദത്തിലായത്.
തമിഴ്നാട് മന്ത്രി എസ്. പെരിയകറുപ്പന്‍റെ മുന്നിലാണ് യുവതികള്‍ വേദിയില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്തത്.
പുറത്തുവന്ന വീഡിയോയില്‍ യുവതികളുടെ നൃത്തം മന്ത്രി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ പ്രതിപക്ഷങ്ങളായ എഐഎഡിഎംകെയും ബിജെപിയും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.
ഈ പെരുമാറ്റം തമിഴ് സംസ്കാരത്തിന്‍റെയും, സ്ത്രീകളുടെ അന്തസ്സിന്‍റെയും അപമാനമാണെന്നും, മന്ത്രി തന്‍റെ മുന്നില്‍ സ്ത്രീകളെ നൃത്തം ചെയ്യിപ്പിച്ചു എന്നുമാണ് എഐഎഡിഎംകെ ആരോപിക്കുന്നത്.
തമിഴ്നാടിലെ സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ തുറന്ന് അവതരിപ്പിക്കാന്‍ ഡിഎംകെ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യത്തില്‍, ഇത്തരമൊരു ആഘോഷം ആശങ്കയുണ്ടാക്കുന്നുവെന്നും, അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളുടെ പ്രകടനം കണ്ട് നേതാക്കള്‍ കൈയടിച്ച് ആസ്വദിക്കുന്ന നിലയില്‍ സ്ത്രീകള്‍ തങ്ങളുടെ പരാതികള്‍ വരുംകാലത്ത് എങ്ങനെ ഉന്നയിക്കുമെന്ന ചോദ്യവും ഉയര്‍ത്തുന്നുവെന്നും ബിജെപിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.
വിനോദവും ആഡംബരവും മാത്രം ലക്ഷ്യമാക്കി എന്തിനാണ് സര്‍ക്കാര്‍ പദവി കൈകാര്യം ചെയ്യുന്നത്, യോഗ്യതയില്ലാതെ പാരമ്പര്യ പിന്തുടര്‍ച്ചയുടെ പേരില്‍ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ ജന്മദിനം മുതിര്‍ന്ന മന്ത്രിമാര്‍ ആഘോഷിക്കുന്നത് അടിമത്ത മനോഭാവമാണെന്നും ബി.ജെ.പി വിമര്‍ശിച്ചു.
പരിപാടി അശ്ലീല കാഴ്ചയാക്കി മാറ്റി, വലിയ അപമാനമാണ് സൃഷ്ടിച്ചതെന്നും, ഇത്തരക്കാര്‍ക്ക് ആത്മാഭിമാനത്തെയോ യുക്തിസഹമായ ചിന്തയെയോ കുറിച്ച് സംസാരിക്കാന്‍ യോഗ്യതയുണ്ടോയെന്നും ബിജെപി ചോദിക്കുന്നു.
‘പൊങ്കാല’ റിലീസ് മാറ്റി; സെൻസർ ബോർഡ് വിലക്ക്: എട്ട് സീനുകൾ നീക്കം ചെയ്യണം
അന്വേഷണവും പ്രതികരണവും
മന്ത്രി സ്ത്രീകളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം ഡിഎംകെ വൃത്തങ്ങള്‍ ഔദ്യോഗികമായി നിഷേധിച്ചു.
യുവതികള്‍ സ്വമേധയാ വേദിയിൽ നിന്ന് ഇറങ്ങി മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്തതാണെന്നും, നേരത്തേ എഐഎഡിഎംകെ പോലും സമാനമായ നൃത്ത പരിപാടികള്‍ നടത്തിയിട്ടുണ്ട് എന്നുമാണ് ഡിഎംകെയുടെ വിശദീകരണം.
English Summary:
A DMK birthday event for Deputy CM Udhayanidhi Stalin in Shivaganga triggered controversy when dancers performed in front of Minister S. Periyakaruppan, who then clapped and encouraged them, amplifying the debate after the video went viral. Soon after, AIADMK and BJP condemned the incident, calling it an attack on culture and women’s dignity. However, DMK rejected the accusations, asserting that the performance was voluntary and also added that AIADMK had conducted similar dance events in the past.









