തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനപരിശോധക്കിടെ ‘ബോംബ്’ എന്ന് ഡ്രൈവർ
തിരുവനന്തപുരം വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിച്ചപ്പോൾ ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിക്ക് ഇടവരുത്തി ഡ്രൈവർ അറസ്റ്റിൽ.
കോഴിക്കാട് വടകര സ്വദേശി സുജിത്തിനെ(44) ആണ് സുരക്ഷാസേനയായ സി.ഐ. എസ്.എഫിന്റെ പരാതിയുടെ തുടർന്ന് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാവിലെ എട്ടോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെ ഗേറ്റ് നമ്പർ പത്തിലായിരുന്നു സംഭവം.
ഇവിടെയുളള സി. ഐ. എസ്. എഫിന്റെ പരിശോധന കഴിഞ്ഞുമാത്രമേ വിമാനത്താവളത്തിനുളളിലെ എയർസൈഡ് ഉൾപ്പെട്ട ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടക്കാനാകുക.
വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്. എയർസൈഡിലുളള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുളള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയിൽ ഫലങ്ങൾ ഉൾപ്പെട്ട പൊതിയുണ്ടായിരുന്നു.
ഇത് പരിശോധിക്കുന്നതിനിടെ ‘ ബനാന ഈസ് നോട്ട് എ ബോംബ് ‘ എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതേ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുവെയ്ക്കുകയും അടിയന്തര സാഹചര്യത്തിൽ വിമാനത്താവളത്തിൽ ബോംബ് ത്രെഡ് അസസ്‌മെന്റ് കമ്മിറ്റി കൂടി.
തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ ബോംബില്ലെന്ന് കണ്ടെത്തി. അതേ സമയം ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിക്ക് ഇടവരുത്തിയതിനെ തുടർന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. ഇയാൾക്കെതിരെ കേസെടുത്തതായി വലിയതുറ പോലീസ് അറിയിച്ചു.









