കോട്ടയത്തെ സെലിബ്രേഷൻ സാബു പിടിയിൽ
ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യവിതരണ ശൃംഖലയെ എക്സൈസ് സംഘം തകർത്തു.
തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് സ്വദേശി ചാർലി തോമസ് (47), അഥവാ ‘സെലിബ്രേഷൻ സാബു’ എന്നറിയപ്പെടുന്നയാളെ നാടകീയമായ ഓപ്പറേഷനിലൂടെ പിടികൂടുകയായിരുന്നു.
നാലുകോടി വളയംകുഴി ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ് നയിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്.
നീണ്ട ആഴ്ചകളായി നടന്ന രഹസ്യാന്വേഷണത്തിന്റെ ഫലമായാണ് ഇയാളെ പിടികൂടാനായത് എന്ന് എക്സൈസ് വ്യക്തമാക്കി.
റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ചാർളിയുടെ ശൃംഖല ജില്ലയിലുടനീളം മദ്യം വിതരണം ചെയ്തിരുന്നതായാണ് നിഗമനം.
ഷാഡോ എക്സൈസ് യൂണിറ്റിലെ അംഗങ്ങൾ കെ. ഷിജു, പ്രവീൺ കുമാർ എന്നിവർ സെയിൽസ് എക്സിക്യൂട്ടീവായി പ്രതിയുടെ ഇടപാടുകൾ നിരീക്ഷിച്ചാണ് രഹസ്യ ഗോഡൗൺ കണ്ടെത്തിയത്.
റെയ്ഡിനിടെ 204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പിടിച്ചെടുത്തു. ‘ഹണി ബീ’, ‘സിക്സർ’, ‘സെലിബ്രേഷൻ’, ‘ഓൾഡ് ചെഫ്’, ‘കൂറിയർ നെപ്പോളിയൻ’ തുടങ്ങിയ നിരവധി ബ്രാൻഡുകൾ ഇവിടെയുണ്ടായിരുന്നു.
പകലോ രാത്രിയോ എന്ന വ്യത്യാസമില്ലാതെ ആവശ്യപ്പെട്ട മദ്യം വീടുകളിൽ എത്തിച്ച് നൽകുന്ന സംവിധാനമായിരുന്നു പ്രതിയുടെ ‘സർവീസ്’.
400 രൂപ വിലയുള്ള കുപ്പി 550 രൂപയ്ക്ക് വിറ്റ് ദിവസേന ഏകദേശം 150 കുപ്പികൾ വിറ്റഴിച്ചിരുന്നതായി എക്സൈസ് കണ്ടെത്തി.
ഓപ്പറേഷനിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിനൊപ്പം അസി. ഇൻസ്പെക്ടർ ആന്റണി മാത്യു,
പ്രിവന്റീവ് ഓഫീസർ ആർ. രാജേഷ്, ഷിജു, രതീഷ് കെ., പ്രവീൺ കുമാർ, കണ്ണൻ ജി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. ഷീബ, ഡ്രൈവർ എസ്. സിയാദ് എന്നിവർ പങ്കെടുത്തു.
English Summary:
Kottayam Excise officials have arrested Charlie Thomas (47), alias “Celebration Sabu,” identified as the district’s biggest illegal liquor distributor. The arrest was made in a dramatic operation led by Excise Inspector Abhilash at Valayamkuzhi, Changanassery. Acting on weeks of secret surveillance, officers uncovered a hidden godown containing 102 litres of fake liquor in 204 bottles. Charlie’s network reportedly supplied counterfeit liquor across Kerala, mainly targeting rubber companies and migrant worker camps. His operation offered doorstep delivery at any time, selling bottles worth ₹400 for ₹550, earning around ₹20,000 per day.









