കൊച്ചി: കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം.
അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് ഉള്ളതെന്ന് ഡോക്ടർ വ്യക്തമാക്കി.
ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇവർ അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴിയില്ലെന്നും ഡോക്ടർ അറിയിച്ചു.
രണ്ട് പേർക്കും ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടർ ദിനേശ് വ്യക്തമാക്കി.
ടഗ്ഗുകളെ വിന്യസിക്കണം, കണ്ടെയ്നറുകൾ തടഞ്ഞു നിർത്തണം, തീരത്തെത്തിക്കരുതെന്ന് കപ്പൽ കമ്പനി; ഒഴുകി നടക്കുന്ന അഗ്നിഗോളം പോലെ വാൻ ഹയി 503
കൊച്ചി: ബേപ്പൂർ തീരത്ത് നിന്നും 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹയി 503 എന്ന കപ്പൽ വലിയൊരു അഗ്നിഗോളം പോലെ അറബികടലിൽ ഒഴുകി നടക്കുന്നു. ഇടയ്ക്കിടെ സ്‌ഫോടനവും കപ്പലിൽ നടക്കുന്നുണ്ട്. ഇതുകൂടാതെ കപ്പലിൽ നിന്നും കടലിലേക്ക് വീണ കണ്ടയ്‌നറുകളും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. ഈ കണ്ടയ്‌നറുകളിൽ ഇടിക്കാതെ കപ്പലിന്ന് അടുത്ത് എത്താനാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘത്തിന്റെ ഇപ്പോഴത്തെ ശ്രമം. ഇരുപത്തഞ്ചിലേറെ കണ്ടെയ്നറുകൾ കടലിലേക്കു തെറിച്ചുവീണു. ഇവ തീരത്തെത്തിക്കുന്നതിനുപകരം, ടഗ്ഗുകളെ വിന്യസിച്ച്, തടഞ്ഞുനിർത്താനാണ് കപ്പൽക്കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്
ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാനാണ് കോസ്റ്റ് ഗാർഡ് നിലവിൽശ്രമിക്കുന്നത്. എന്നാൽ ഇത് പൂർണ്ണമായും ഇതുവരെ വിജയിച്ചിട്ടില്ല. കോസ്റ്റ്ഗാർഡിന്റെ സചേത്, സമുദ്ര പ്രഹരി, സമർഥ് എന്നീ കപ്പലുകളും നാവിക സേന കപ്പലായ ഐഎൻഎസ് സത്‌ലജും ഇവിടെയുണ്ട്. ഡോർണിയർ വിമാനങ്ങളും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ കനത്ത പുക കാരണം വിമാനങ്ങൾക്ക് കപ്പലിന് അടുത്ത് എത്താൻ സാധിച്ചിട്ടില്ല.
കപ്പലിൽ ഉണ്ടായിരുന്ന അപകടരമായ രാസവസ്തുക്കൾ ഇപ്പോഴും ആശങ്ക ഉയർത്തുകയാണ്. ഇതിലേക്ക് തീപടർന്നാൽ വലിയ സ്‌ഫോടനമാണ് പ്രതീക്ഷിക്കുന്നത്. കപ്പലിന്റെ മധ്യഭാഗത്താണ് ആദ്യം തീപടർന്നത്. ഇത് കപ്പലിന്റെ മുഴുവൻ ഭാഗത്തേക്കും പടരുകയാണ്. നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കന്ന കപ്പൽ തീരത്തോട് അടുക്കാതിരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
കപ്പലിലെ 18 പേർ രക്ഷപെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കാണാതായ 4 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കപ്പൽ ഇപ്പോൾ നിയന്ത്രണമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ്. തീരത്തോട് അടുക്കാതിരിക്കാൻ ഇന്നലെ ശ്രമങ്ങൾ നടത്തിയിരുന്നു. കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മുങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇങ്ങനെ ഉണ്ടായാൽ എണ്ണയും രാസവസ്തുക്കളും കടലിൽ പടരുന്നത് തടയാനുള്ള ശ്രമങ്ങളാണു കോസ്റ്റ്ഗാർഡ് നടത്തുന്നത്.
നിലവിൽ അപകട സ്ഥലത്ത് വിന്യസിച്ചിട്ടുള്ള സമുദ്ര പ്രഹരി എന്ന കപ്പൽ ഇതിനു കഴിയുന്നതാണ്. തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്‍സി എൽസ 3 കപ്പലിലെ എണ്ണയും മറ്റും നീക്കുന്നതിനു സമുദ്ര പ്രഹരി കപ്പൽ ഉപയോഗിച്ചിരുന്നു.
നിലവിൽ കപ്പൽ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം.