കോഴിക്കോട്: കേരളതീരത്ത് തീപിടിച്ച ചരക്കു കപ്പലിന്റെ രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. നിലവിൽ കപ്പല്‍ കൂടുതൽ കത്തിയമരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.
ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് വെസലുകള്‍ സ്ഥലത്തുണ്ട്. എന്നാൽ കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാല്‍ കോസ്റ്റ്ഗാര്‍ഡിന് സമീപത്തേയ്ക്ക് അടുക്കാന്‍ കഴിയുന്നില്ല.
സ്‌ഫോടനത്തിനും കൂടുതല്‍ കണ്ടെയ്‌നറുകള്‍ വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് രക്ഷാദൗത്യം നടക്കുന്നത്. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനെട്ട് ജീവനക്കാരെ മംഗളൂരുവില്‍ എത്തിക്കും. ജീവനക്കാരുമായി നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്ത് മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.
രാത്രി പത്തുമണിയോടെ ജീവനക്കാരുമായുള്ള കപ്പല്‍ മംഗലാപുരം തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ. മംഗളൂരുവില്‍ എത്തിയ ശേഷം ജീവനക്കാര്‍ക്ക് വൈദ്യസഹായം നൽകും. അതിന് ശേഷമായിരിക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക.
ഇന്ന് ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിൽ തീപടർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള വാൻ ഹായ് 503 എന്ന കപ്പലായിരുന്നു അപകടത്തിൽപ്പെട്ടത്.