സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. 64 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.
നാല് ദിവസം മുൻപ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. അമ്പലവയൽ സെന്റ് മാർട്ടിൻസ് പള്ളിയിലായിരുന്നു അഖിലിന്റെ സംസ്കാരം.
അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോർക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു
വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര തിരിച്ചത് .
ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. വിവാഹശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് മരണം എത്തുന്നത്.









