ഡൽഹി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. പാകിസ്ഥാനായി ചാരപ്രവൃത്തി നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡൽഹി, മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ പശ്ചിമബംഗാൾ, അസം അടക്കം സ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന നടന്നത്. സിആർപിഎഫ് ജവാന്റെ അറസ്റ്റിന് പിന്നാലെയെടുത്ത കേസിലാണ് നടപടി. പാക് ഇന്റലിജൻസുമായി ബന്ധമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
പരിശോധനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും അടക്കം റെയ്‌ഡ് നടന്ന വീടുകളിൽ നിന്ന് എൻഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ തീവ്രവാദ തന്ത്രത്തിന്റെ ഭാഗമായാണ് പാകിസ്താനിൽ നിന്നുള്ള ചാര സംഘാംഗങ്ങൾ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ
തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ വ്യാജ സന്ദേശമയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊച്ചി മെട്രോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചതും ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ജില്ലാ കോടതിയുടെ മെയിലിലാണ് വ്യാജ ഭീഷണിയെത്തിയത്. കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.
തുടർന്ന് വഞ്ചിയൂർ പൊലീസ്, ബോംബ് സ്ക‌്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശകരമായി ഒന്നും കണ്ടെത്തിയില്ല. ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോടതിക്കുനേരെ ഭീഷണി വരുന്നത്.
ഇവിടെയെത്തിയവരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്നായിരുന്നു പൊലീസ് പറഞ്ഞത്.