ഒരാഴ്ചയായി തുടരുന്ന അതിവർഷത്തിലും വീശിയടിക്കുന്ന കാറ്റിലും ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലും പലതും നിലംപൊത്തി. ഇതോടെ വേനലിൽ ഉണങ്ങി നശിച്ച തോട്ടങ്ങളിലെ ബാക്കിയുണ്ടായിരുന്ന ഏലച്ചെടികൾ സംരക്ഷിച്ചെടുക്കാനുള്ള കർഷകരുടെ ശ്രമങ്ങൾ വിഫലമായി.
കട്ടപ്പന, നെടുങ്കണ്ടം, കുമളി, അണക്കര, ഏലപ്പാറ, ഇരട്ടയാർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശമാണ് ഏലത്തോട്ടങ്ങളിൽ ഉണ്ടായിരിക്കുന്നത്.
ഏലച്ചെടികൾ മോശം കാലാവസ്ഥയിൽ നശിച്ചതോടെ ഏലക്കായയുടെ വിലയും നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് ശരാശരി 2000 രൂപയുണ്ടായിരുന്നത് 2400 വരെയായി ഉയർന്നു.
വൻ തുക കടമെടുത്ത് പാട്ടത്തിനും മറ്റും കൃഷി ചെയ്തിരുന്ന കർഷകർ ഏലച്ചെടികൾ നശിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്.