കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ദാരുണാപകടം; ആറുമാസം ഗർഭിണിയായ യുവതി വെന്തുമരിച്ചു
പേരാമ്പ്ര: കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി ദാരുണമായി മരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ സോന (27) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ റിജിൻലാലിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയ്ക്കായി പോയി മടങ്ങുന്നതിനിടെയാണ് ദമ്പതികൾ സഞ്ചരിച്ച കാറിൽ തീപിടിത്തമുണ്ടായത്. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി.
ഡ്രൈവർ സീറ്റിലുണ്ടായിരുന്ന റിജിൻലാൽ കാറിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെട്ടെങ്കിലും, പിൻസീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. സമീപത്തെ വയലിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തീയണയ്ക്കാനും യുവതിയെ പുറത്തെടുക്കാനും നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങി ശരീരത്തിലെ തീയണച്ച ശേഷമാണ് രക്ഷപ്പെട്ടത്.
പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം കാറിൽ നിന്ന് പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്ത് വലിയ തീപിടിത്തമില്ലായിരുന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. മേപ്പയൂർ പൊലീസും ഫയർഫോഴ്സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. അതേ ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
English Summary
A six-month pregnant woman died after a moving car caught fire in Cheruvannur near Perambra in കോഴിക്കോട്.









