രക്ഷിതാക്കൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി കൊലപ്പെടുത്തി വളർത്തുനായ. ന്യൂയോർക്കിൽ ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ കേട്ടവർ നടുങ്ങിയിരിക്കുകയാണ്.
കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മാതാവാണ് പൊലീസിന് മൊഴി നൽകിയത്.
സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ ആർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം
കൊല്ലം: ശക്തികുളങ്ങരയിൽ അടിഞ്ഞ എംഎസ്സി എൽസ ത്രീ കപ്പലിലെ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് കണ്ടെയ്നറിന് തീ പിടിച്ചത്. കണ്ടെയ്നറിനകത്തുള്ള തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയിൽ മാത്രം അടിഞ്ഞത്.
തീരത്തുനിന്നും മാറ്റാൻ കഴിയാത്ത കണ്ടെയ്നറുകൾ മുറിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് കട്ടർ ഉപയോഗിച്ചപ്പോൾ പുക ഉയരുകയും തീപടരുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
കടലിൽ നിന്ന് ശക്തമായ കാറ്റടിക്കുകയും ചെയ്തതോടെയാണ് തീ വ്യാപിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവായി.
കൊല്ലം ശക്തികുളങ്ങര, ചെറിയഴീക്കൽ, പരിമണം തീരങ്ങളിലെ കണ്ടെയ്നറുകൾ ക്രെയിൻ ഉപയോഗിച്ച് കരയ്ക്ക് കയറ്റിയ ശേഷം മുറിച്ചു ചെറിയ കഷണങ്ങളാക്കിയ ശേഷം ലോറിയിലാണ് തുറമുഖത്തേക്ക് മാറ്റുന്നത്.
മലിനീകരണ നിയന്ത്രണ ബോർഡ്, സിവിൽ ഡിഫൻസ് എന്നിവയുടെ സഹായത്തോടെ കരയ്ക്ക് അടിഞ്ഞ വസ്തുക്കളും നിലവിൽ നീക്കം ചെയ്യുന്നുണ്ട്.
വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ ഈ മാസം 25നാണ് കൊച്ചി പുറംകടലിൽ മുങ്ങിയത്. പുറംകടലിൽ മുങ്ങിയ അഞ്ച് കണ്ടെയ്നറുകൾ കണ്ടെത്താനായി സോണാർ സംവിധാനം ഇന്ന് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.