തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 2009 നു ശേഷം ഇതാദ്യമായാണ് കാലവർഷം നേരത്തെ എത്തുന്നത്. ഇതോടുകൂടി സംസ്ഥാനത്ത് മഴ കനക്കും.
സാധാരണ ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം എത്തുക. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം എത്തുകയായിരുന്നു. സംസ്ഥാനത്ത് കനത്ത മഴ കണക്കിലെടുത്ത് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
9 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും ആണ്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആണ്.
അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പോസ്റ്റൊടിഞ്ഞു വീണ് ഉസ്താദിന് ദാരുണാന്ത്യം; മേൽശാന്തിക്ക് ഗുരുതര പരിക്ക്
കൊച്ചി: റോഡിലേക്ക് ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദ് മരിച്ചു. കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടമുണ്ടായത്. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്.
ഇതിന് പിന്നാലെ ഇതുവഴി ബൈക്കിലെത്തിയ മേല്‍ശാന്തിയും അപകടത്തിൽപെട്ടു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.
മേഖലയിൽ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണത്. എന്നാൽ പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയും
സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി മൂന്ന് മണിക്കൂർ നേരം മേഖലയിൽ തുടർന്നെങ്കിലും നടപടി ഒന്നും സ്വീകരിക്കാതെ മടങ്ങി. ഇതിനു പിന്നാലെ എത്തിയ ഗഫൂര്‍ അപകടത്തിൽപ്പെടുകയായിരുന്നു.