പൊള്ളാച്ചി പീഡന പരമ്പര കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം ശിക്ഷ. പൊള്ളാച്ചി സ്വദേശികളായ എൻ.ശബരിരാജൻ (32), കെ.തിരുനാവുക്കരശ് (34), എം.സതീഷ് (33), ടി. വസന്തകുമാർ (30), ആർ.മണി (32), പി.ബാബു (33), ടി.ഹരോണിമസ് പോൾ (32), കെ. അരുൾനാഥം (39), എം.അരുൺകുമാർ എന്നിവരാണ് പ്രതികൾ. ഇരകളായ എട്ട് യുവതികൾക്ക് 85 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.
യുവതികളെ പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞതായി സിബിഐ കോടതിയിൽ അറിയിച്ചു. 2019 ഫെബ്രുവരിയിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ പിടിച്ചുലച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തിയത്.
കോയമ്പത്തൂർ മഹിളാ കോടതി ജഡ്ജി ആർ. നന്ദിനി ദേവിയാണ് വിധി പറഞ്ഞത്. പൊള്ളാച്ചി സ്വദേശിയായ കോളജ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോളജ് വിദ്യാർഥിനികളും വിവാഹിതരായ സ്ത്രീകളും സംഘത്തിന്റെ പീഡനത്തിന് ഇരകളായി.
2019ൽ നടന്ന സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു. 2016നും 2019നും ഇടയിലാണ് പീഡനങ്ങൾ നടന്നത്. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍വരെയായിരുന്നു ഇരകൾ. മിക്കവരെയും പ്രതികള്‍ വലയിലാക്കിയത് സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ട് വഴിയാണ്.
യുവതികളുമായി സൗഹൃദം സ്ഥാപിച്ച് വലയിലാക്കുകയും പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും നടത്തുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. നശിപ്പിക്കപ്പെട്ട ഡിജിറ്റൽ തെളിവുകൾ അടക്കം കണ്ടെത്തിയെന്ന് സിബിഐ അഭിഭാഷകൻ പറഞ്ഞു. കൂട്ടബലാൽസംഗ കേസിൽ പ്രതികൾക്ക് മരണംവരെ ജീവപര്യന്തം തടവ് നൽകണമെന്ന് സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു.