തൃശൂർ: ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം നടത്തിയ രണ്ടുപേർ പിടിയിൽ. ചേറ്റുവയിലാണ് സംഭവം. ചേറ്റുവ സ്വദേശി പുത്തൻ പീടികയിൽ നസറുദ്ദീൻ (30), ചാവക്കാട് സ്വദേശി അഫ്സാദ് (24 ) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വാടാനപ്പളളി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചേറ്റുവ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ലഹരി ആവശ്യമുള്ളവർക്ക് അവർ പറയുന്ന സ്ഥലങ്ങളിലേക്ക് ആംബുലൻസിൽ രാസലഹരി എത്തിച്ചു കൊടുക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. രാസലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും, വിപണനം നടത്തുവാനുള്ള സിപ്പ് ലോക്ക് കവറുകളും, വാഹനത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ആംബുലൻസിൽ വെച്ച് രാസലഹരി ഉപയോഗിക്കുവാനുള്ള സൗകര്യം ഇവർ ചെയ്തു കൊടുത്തിരുന്നു. ആംബുലൻസ് ആവുമ്പോൾ റോഡുകളിലും മറ്റും ഉള്ള പൊലീസ് പരിശോധനകളിൽ നിന്നും ഒഴിവാകുമെന്ന വ്യക്തമായ അറിവോട് കൂടിയാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നതെന്നും ഇവർക്ക് രാസലഹരി കൈമാറിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ രാജു, എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.
വാടാനപ്പിളളി സബ് ഇൻസ്പെക്ടർ ശ്രീലക്ഷ്മി, തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ സി.ആർ പ്രദീപ്, എസ്ഐമാരായ ജയരാജ്, മുഹമ്മദ് റാഫി , സീനിയർ സിപിഒ മാരായ കെ.സി ബിജു, സുരേഖ് , ജിനേഷ്, അരുൺ, ഷിജു, സി.പി.ഒ നിഷാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









