ന്യൂഡൽഹി: നൂറുശതമാനം പഴച്ചാർ എന്ന ജ്യൂസ് ഉത്പന്നങ്ങളിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). 2024 ജൂണിലെ വിജ്ഞാപനം ചോദ്യം ചെയ്ത് ഡാബർ ഹർജി നൽകിയിരുന്നു.
ഇതിന് മറുപടിയായി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എഫ്എസ്എസ്എഐ ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ പുനർനിർമിച്ച പഴച്ചാറുകൾ ‘നൂറു ശതമാനം ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദത്തോടെ വിപണനം ചെയ്യുന്നത് നിർത്തണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ജ്യൂസുകളിൽ ‘100% പഴച്ചാറുകൾ’ അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പരസ്യം ചെയ്യുന്നത് നിയമപരമായി അനുവദനീയമല്ലെന്നും ഭക്ഷ്യ ഉത്പന്നങ്ങളെ കുറിച്ച് വിവരിക്കുന്നതിന് ഉപയോഗിക്കുന്ന ‘100 ശതമാനം’പോലുള്ള പ്രയോഗങ്ങൾ നിലവിലുള്ള ഭക്ഷ്യ നിയമ പരിധിക്കപ്പുറമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്വഭാവവും ഗുണനിലവാരവും വ്യക്തമാക്കുന്നതിനുള്ള വിവരണങ്ങൾ മാത്രമേ നിയമം അനുവദിക്കുന്നുള്ളൂ എന്നും ‘100 ശതമാനം’ പോലുള്ള അവകാശവാദങ്ങൾ ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുള്ളതുമാണ്- എഫ്എസ്എസ്എഐ വിശദമാക്കി.
ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരോട് അവരുടെ ഉൽപന്നങ്ങളുടെ ലേബലുകളിൽ നിന്ന് ഇത്തരത്തിലുള്ള തെറ്റായ അവകാശവാദങ്ങൾ നീക്കം ചെയ്യാൻ നിർദേശിച്ചു കൊണ്ട് 2024 ജൂണിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്എഐ പ്രസ്താവന നടത്തിയത്.
എഫ്എസ്എസ്എഐയുടെ വിജ്ഞാപനം പുതിയ നിയമപരമായ ബാധ്യതകളൊന്നും ചുമത്തുന്നില്ലെന്നും 2006-ലേയും 2018-ലേയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ, ചട്ടങ്ങൾ എന്നിവയ്ക്ക് കീഴിലെ നിലവിലുള്ള ഉത്തരവുകൾ ആവർത്തിക്കുക മാത്രമാണെന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.









