ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് വിഭാഗങ്ങളുടെ മുന്നറിയിപ്പ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ കശ്മീർ താഴ് വരയിലെ ഭീകരരുടെ സ്ലീപ്പർ സെല്ലുകൾ കൂടുതൽ സജീവമായതായാണ് റിപ്പോർട്ട്.
ഇവർക്ക് കൂടുതൽ ഓപ്പറേഷനുകൾ നടത്താൻ നിർദേശം നൽകിക്കൊണ്ടുള്ള ഭീകരസംഘടനകളുടെ സന്ദേശങ്ങൾ പിടിച്ചെടുത്തതായി രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഭീകരരെ സഹായിച്ചവരുടെ വീടുകൾ സൈന്യവും ജമ്മുകശ്മീർ പൊലീസും തകർത്തിരുന്നു. ഇതിന് തിരിച്ചടിയായി കൂടുതൽ ആൾനാശമുണ്ടാകുന്ന തരത്തിൽ കടുത്ത ആക്രമണങ്ങൾ നടത്താനാണ് സ്ലീപ്പർ സെല്ലുകൾക്ക് നിർദേശം ലഭിച്ചിട്ടുള്ളതെന്നും ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ അടച്ചു. ജമ്മു കശ്മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48 എണ്ണമാണ് നിലവിൽ അടച്ചിട്ടുള്ളത്.
പ്രദേശത്തെ റിസോർട്ടുകൾ എല്ലാം അടച്ചുപൂട്ടി. ദൂത്പത്രി, വെരിനാഗ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികൾക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഗുൽമാർഗ്, സോനാമാർഗ്, ദാൽ, ലേക്ക് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ നിന്നുള്ള ആന്റി ഫിദായീൻ സ്‌ക്വാഡുകളെയും വിന്യസിച്ചിട്ടുണ്ട്.