കുടിക്കാൻ ഒരു കുപ്പി വെള്ളം പോലുമില്ലാതെ, കുളിക്കാൻ ഉപ്പുവെള്ളം ഉപയോഗിച്ച് മുംബൈ തീരത്ത് കഴിഞ്ഞത് മൂന്ന് മാസം… കപ്പലുടമ കൈവിട്ട നാവികരെ കോടതി ഇടപെട്ട് കരയ്ക്കെത്തിച്ചു
മുംബൈ: മുംബൈ തീരത്ത് മാസങ്ങളോളം കുടുങ്ങിക്കിടന്ന് ഭക്ഷണവും കുടിവെള്ളവും പോലും ലഭിക്കാതെ ദുരിതത്തിലായിരുന്ന 50 ഇന്ത്യൻ നാവികർക്ക് ഒടുവിൽ ആശ്വാസമായി മുംബൈ ഹൈക്കോടതിയുടെ ഇടപെടൽ. കപ്പൽ ഉടമകളുടെ അനാസ്ഥയും നിയമപ്രശ്നങ്ങളും മൂലം കടലിൽ തന്നെ ‘തടവുകാരായി’ കഴിയേണ്ടിവന്ന ജീവനക്കാരെയാണ് ഒടുവിൽ കരയിലെത്തിച്ചത്.
ഫെബ്രുവരി 9ന് ആരംഭിച്ച ദുരിതജീവിതം മൂന്ന് മാസത്തോളം നീണ്ടുനിന്നു. മുംബൈ തീരത്ത് തടഞ്ഞുവച്ചിരുന്ന എംടി അസ്ഫാൾട്ട് സ്റ്റാർ, എംടി സ്റ്റെല്ലാർ റൂബി, എംടി അൽ ജഫ്സിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് കടുത്ത പ്രതിസന്ധിയിലായത്.
അനധികൃത ഇന്ധന കൈമാറ്റവുമായി ബന്ധപ്പെട്ട കേസിനെ തുടർന്നാണ് കപ്പലുകൾ പിടിച്ചെടുത്തത്. തുടർന്ന് കപ്പൽ ഉടമ ജോഗേന്ദ്ര സിംഗ് ബ്രാറിന്റെ ഭാഗത്ത് നിന്ന് ഭക്ഷണം, കുടിവെള്ളം, ശമ്പളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സഹായം ലഭിക്കാതിരുന്നതോടെ സ്ഥിതി അതീവ ഗുരുതരമായി.
ഭക്ഷണത്തിനായി മത്സ്യത്തൊഴിലാളികളുടെ സഹായം ആശ്രയിക്കേണ്ടിവന്നതായും കടൽജലം ഉപയോഗിച്ചാണ് കുളിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. ദിവസേന വെറും 300 മില്ലിലിറ്റർ വെള്ളം മാത്രമാണ് ലഭിച്ചിരുന്നതെന്നും അവർ പറഞ്ഞു.
പോഷകാഹാരക്കുറവും ശാരീരിക ക്ഷീണവും മൂലം പലരുടെയും ആരോഗ്യനില മോശമായി. മാസങ്ങളോളം കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതും ശമ്പളം മുടങ്ങിയതും ജീവനക്കാരെ മാനസികമായി തളർത്തി.
40 വർഷമായി സസ്യാഹാരം മാത്രം കഴിച്ചിരുന്ന ഗോപാൽ ദാസ് എന്ന നാവികൻ പോലും ജീവൻ നിലനിർത്താൻ മത്സ്യം ഭക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതായി വെളിപ്പെടുത്തി.
കള്ളക്കടത്ത്, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അന്വേഷണം നടക്കുന്നതിനിടെയാണ് കപ്പലുകൾ തടഞ്ഞുവച്ചിരുന്നത്. പിന്നീട് ജീവനക്കാരുടെ ദുരിതാവസ്ഥ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ മുംബൈ ഹൈക്കോടതി ഇടപെട്ടു.
കോടതിയുടെ നിർദേശത്തെ തുടർന്ന് യെല്ലോ ഗേറ്റ് പൊലീസ് നടപടികൾ പൂർത്തിയാക്കി നാവികരെ സുരക്ഷിതമായി കരയിലെത്തിച്ചു. നിലവിൽ ഇവർക്ക് ചികിത്സയും മറ്റ് ആവശ്യമായ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
English Summary
Fifty Indian sailors stranded for nearly three months off the Mumbai coast without adequate food or water were finally rescued after the Bombay High Court intervened.
മുംബൈ, ഇന്ത്യൻ നാവികർ, ഹൈക്കോടതി, കടൽ ദുരിതം, കപ്പൽ തടങ്കൽ, ഭക്ഷണക്കുറവ്, ദേശീയ വാർത്ത








