കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും
കൊച്ചി: രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കൊച്ചി മെട്രോ. മെട്രോ ശൃംഖലയുടെ വിപുലീകരണം, യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന, ഇ-ഫീഡർ ബസ് സർവീസുകളുടെ വ്യാപനം എന്നിവയിലൂടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വികസനപാതയിൽ മുന്നേറുകയാണ്. രണ്ടാം ഘട്ടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പിങ്ക് ലൈൻ പദ്ധതിയുടെ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ആകെ സ്ഥാപിക്കേണ്ട 2028 പൈലുകളിൽ 1733 എണ്ണം ഇതിനകം പൂർത്തിയായി. ട്രാക്കിനായി ആവശ്യമായ 1659 പൈലുകളിൽ 1364 എണ്ണവും സ്റ്റേഷനുകൾക്കായുള്ള 369 പൈലുകളും നിർമാണം പൂർത്തിയായി.
പദ്ധതിക്കാവശ്യമായ 470 പൈൽ ക്യാപ്പുകളിൽ 355 എണ്ണം സ്ഥാപിച്ചുകഴിഞ്ഞു. 470 തൂണുകളിൽ 280 എണ്ണവും 144 പിയർ ക്യാപ്പുകളും പൂർത്തിയായി. 172 ഗിർഡറുകൾ സ്ഥാപിച്ചതോടെ രണ്ടുമുതൽ മൂന്ന് കിലോമീറ്റർ വരെ പാലനിർമാണം സജ്ജമായതായി അധികൃതർ അറിയിച്ചു.
ഈ വർഷാവസാനത്തോടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കി 2027 വേനൽക്കാലത്തോടെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്ന മൂന്നാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികളും അവസാനഘട്ടത്തിലാണ്.
യാത്രക്കാരുടെ എണ്ണം വർധിച്ചു
2025-26 സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ 13.75 ലക്ഷം അധികം ആളുകൾ മെട്രോ ഉപയോഗിച്ചു. ഇതോടെ ആകെ യാത്രക്കാരുടെ എണ്ണം 3.68 കോടിയായി ഉയർന്നു.
റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാനാകുന്നതാണ് കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നത്. സർവീസ് സമയം രാത്രി 11 വരെ നീട്ടിയതും യാത്രക്കാരുടെ എണ്ണത്തിൽ വർധനയ്ക്ക് കാരണമായി.
റെയിൽ-വാട്ടർ മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇ-ഫീഡർ ബസ് സർവീസുകളും കൂടുതൽ ജനകീയമായി. ക്യുആർ ടിക്കറ്റുകൾ ഉൾപ്പെടെ വിവിധ ഇളവുകൾ നൽകിയതും യാത്രക്കാരെ ആകർഷിക്കാൻ സഹായിച്ചു.
കൂടുതൽ ഇ-ബസുകൾ എത്തും
നിലവിൽ 15 ഇ-ബസുകളിലായി ആറ് റൂട്ടുകളിൽ ഫീഡർ സർവീസ് നടത്തുന്ന കെഎംആർഎൽ, ഇനി 15 മുതൽ 17 വരെ പുതിയ ഇലക്ട്രിക് ബസുകൾ കൂടി വാങ്ങാൻ പദ്ധതിയിടുന്നു. ഇതിനായുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
ആലുവ-വിമാനത്താവള പാതയും മെഡിക്കൽ കോളേജ് റൂട്ടുമാണ് നിലവിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഫീഡർ സർവീസ് മേഖലകൾ.
English Summary
Kochi Metro is accelerating its second-phase expansion project from JLN Stadium to Kakkanad Infopark, targeting completion of civil and electrical works by December. Passenger numbers and feeder bus services have also significantly increased.









