കൊച്ചി: കൊച്ചി നഗരത്തിൽ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യമെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും ആക്ഷേപമുണ്ട്.
പാലാരിവട്ടം പൈപ്പ് ലൈനിലുള്ള ഒരു മസാജ് പാർലറിനെതിരെയാണ് എറണാകുളം സ്വദേശിനിയായ യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
മസാജ് പാർലറിൽ ടെലികോളർ ജോലി വാഗ്ദാനം ചെയ്ത ശേഷം അനാശാസ്യപ്രവർത്തനങ്ങൾക്ക് പ്രലോഭിപ്പിച്ചു എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി.
ടെലികോളർ തസ്തികയിൽ ഒഴിവുണ്ടെന്ന പത്രപരസ്യത്തെ തുടർന്നാണ് പരാതിക്കാരിയായ യുവതി സ്ഥാപനത്തിലെത്തിയത്.
മസാജ് പാർലറിലേക്കുള്ള ഒഴിവാണ് എന്നറിഞ്ഞപ്പോൾ സംശയം തോന്നിയിരുന്നെങ്കിലും, അംഗീകൃത സ്ഥാപനമാണെന്നും വരുന്ന കോളുകൾക്ക് മറുപടി നൽകിയാൽ മതിയെന്നും സ്ഥാപന ഉടമകൾ യുവതിയെ വിശ്വസിപ്പിച്ചു.
ജോലിയിൽ കയറിയ ശേഷമാണ് മസാജ് പാർലറിൽ നടക്കുന്നത് അനാശാസ്യ പ്രവർത്തനങ്ങളാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതിനിടെയാണ് മാസം ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വാഗ്ദാനത്തോടെ അനാശാസ്യത്തിനായി പ്രലോഭനങ്ങൾ തുടങ്ങിയത്.
കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലറുകളുണ്ടെന്നാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെഷ്യൽ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും മസാജ് പാർലറിലെ സ്ഥിരം സന്ദർശകരാണെന്നും യുവതി പറഞ്ഞു.
പെൺകുട്ടികളുടെ വീട്ടിലെ സാമ്പത്തിക പരാധീനതകൾ മുതലെടുത്താണ് ചൂഷണം ചെയ്യുന്നത്. കോളേജ് വിദ്യാർത്ഥിനികൾ അടക്കം ഇവിടെ ഇരകളാണെന്നും യുവതി പരാതിയിൽ പറയുന്നു. പാർലറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് നടത്തിപ്പുകാർ ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.