റായ്പൂർ:ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം. റായ്പൂർ വികാസ് നഗറിലാണ് സംഭവം. സുനിൽ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയെ തള്ളി താഴെയിട്ടത്. ഗുരുതരാവസ്ഥയിലായ സ്വപ്നയെ റായ്പൂരിലെ ഡി.കെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാൾ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാൻ സ്വപ്നയോട് ആവശ്യപ്പെട്ടു. എന്നാൽ മൊബൈൽ ഫോണിൽ മുഴുകിയിരുന്നതിനാൽ ഭാര്യ ഭക്ഷണം നൽകാൻ വൈകി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ഗാർഹിക പീഡനത്തിന് ഗുധിയാരി പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.