കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇത്രയും ക്രൂരത ആദ്യമെന്ന് ഡോക്ടർ
രാംനാരായണന്‍ മരണപ്പെട്ട ശേഷവും ക്രൂരമായി മര്‍ദിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍ കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പതിനായിരത്തിലധികം മൃതദേഹങ്ങള്‍ ഇതിനകം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുണ്ടെങ്കിലും, ഇത്രയും രൂക്ഷമായി മര്‍ദിക്കപ്പെട്ട ശരീരം ആദ്യമായാണ് കാണുന്നതെന്ന് ഡോക്ടര്‍ ഹിതേഷ് ശങ്കര്‍ വ്യക്തമാക്കി.
കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ ശരീരം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
വാരിയെല്ലുകള്‍ എല്ലാം പൊട്ടിയിരുന്നു. നട്ടെല്ല് ഒടിഞ്ഞിരുന്നു. വടികൊണ്ടുള്ള അടികളാണ് കൂടുതലായും ഏറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടുകളില്ലാത്ത സ്ഥലം കണ്ടെത്താനായില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
തലയോട്ടിയിലെയും തലച്ചോറിലെയും ഗുരുതര പരുക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
തലച്ചോറിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ണായക കണ്ടെത്തല്‍.
എഫ്‌ഐആര്‍ പ്രകാരം ബുധനാഴ്ച രാത്രി രാംനാരായണന്‍ ആശുപത്രിയില്‍ മരിച്ചെന്ന വിവരമാണ് പൊലീസ് ഔട്ട് പോസ്റ്റില്‍ നിന്ന് ലഭിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍ പ്രകാരം, സംഭവസ്ഥലത്തുവച്ച് തന്നെ രാംനാരായണന്‍ മരിച്ചതായും,
മരണം സംഭവിച്ച ശേഷവും മര്‍ദനം തുടര്‍ന്നതായും വ്യക്തമാണ്. ഇത് കേസില്‍ ഗുരുതരമായ നിയമവശങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന
ഇതരസംസ്ഥാന തൊഴിലാളിയെ ലക്ഷ്യമിട്ട് വിദ്വേഷ പരാമർശങ്ങളോടെ ആക്രമണം നടത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവവുമായി ബന്ധപ്പെട്ട് ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ആക്രോശിച്ചുകൊണ്ട് രാംനാരായണന്റെ മുഖത്ത് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കി.
അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, വിബിന്‍ എന്നിവരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം കേരളത്തിലെ അതിഥി തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുന്നു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള അറസ്റ്റുകള്‍ ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വിവരം.
ഇതരസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും പൊലീസും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി ഉയരുന്നു.
നിയമസംവിധാനങ്ങള്‍ കൃത്യമായും കടുപ്പത്തോടെയും ഇടപെടേണ്ട സാഹചര്യമാണിത്.
പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാതെ നീതി സാധ്യമാകില്ലെന്ന പൊതുജനാഭിപ്രായവും ശക്തമാകുകയാണ്.
സംഭവം സംസ്ഥാനത്ത് അതിഥി തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍,
ശക്തമായ നിയമനടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
English Summary
A brutal mob lynching at Attappallam in Walayar has shocked Kerala after postmortem findings revealed that Chhattisgarh native Ramnarayanan was beaten even after death. Doctors termed the injuries unprecedented, while police have arrested five accused and further arrests are expected.









