തിരുവനന്തപുരം: മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എകെ ബാലന്‍, എംഎം മണി, കെജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേകം ക്ഷണിതാക്കളാണ്. നേരത്തെ വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തത്.
കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ മാത്രമായിരുന്നു സ്ഥിരം ക്ഷണിതാവാക്കി ഉള്‍പ്പെടുത്തിയിരുന്നത്. വിഎസിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.
പാര്‍ട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകുമെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും വി എസ് പ്രത്യേകം ക്ഷണിതാവായിരുന്നു.