വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…
കൊച്ചി: എറണാകുളം വടുതലയിൽ വാടക വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചവർ. ഭർത്താവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തുടർന്ന് ബന്ധുക്കൾ ഉയർത്തിയ ആരോപണങ്ങളും മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ഈ ദുരന്തത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
അശ്വതിയുടെ ഭർത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെ കുടുംബത്തിൽ നിന്നുണ്ടായ കുറ്റപ്പെടുത്തലുകൾ അശ്വതിയെ ഏറെ മാനസികമായി ബാധിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചുവരികയാണെന്ന് എറണാകുളം സെൻട്രൽ എസിപി സി. പ്രേമാനന്ദ് കൃഷ്ണ അറിയിച്ചു.
മൃതദേഹങ്ങൾക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി. 14 വയസ്സും 5 വയസ്സും പ്രായമുള്ള ആൺകുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ച കുട്ടികൾ. ഇവരിൽ മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി വിവരമുണ്ട്.
തിരുവനന്തപുരം കാരോട് സ്വദേശികളായ അശ്വതിയും അമ്മയും രണ്ട് മാസം മുൻപാണ് കൊച്ചിയിലെത്തിയത്. മകന്റെ ചികിത്സയ്ക്കായി വടുതല കർഷക റോഡിൽ വാടകയ്ക്ക് വീട് എടുത്തതായാണ് വീട്ടുടമസ്ഥനോട് അറിയിച്ചത്.
രണ്ട് ദിവസമായി വീട്ടിൽ നിന്ന് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് വിദേശത്തുള്ള വീട്ടുടമസ്ഥൻ ബന്ധുവിനോട് വീട് പരിശോധിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് ശ്രീകുമാരിയെയും അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികളെ കട്ടിലിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
English Summary
Five members of a family, including a mother, daughter, and three children, were found dead inside a rented house in Vaduthala, Ernakulam









