തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഇന്നത്തെ ആയുധം തൃശൂർ പൂരം കലക്കൽ. നിയമസഭയിൽ ഇന്ന് പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റ നീക്കം.Today’s weapon of the opposition against the government is Thrissur Pooram Kalakal
പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സിപിഐക്കും ഇതേ നിലപാട് ഉള്ളതിനാൽ അത് മുതലെടുത്ത് സർക്കാരിനെതിരെ പ്രയോഗിക്കാൻ പ്രതിപക്ഷം ശ്രമിക്കുമെന്നതിൽ സംശയമില്ല.
പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നതും സിപിഎം-ബിജെപി ഡീലും പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ച അടക്കം ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം. ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചര്‍ച്ചയിൽ പങ്കെടുത്തിരുന്നില്ല. ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, പി വി അൻവര്‍ എംഎല്‍എയ്ക്ക് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ പുതിയ സീറ്റ് അനുവദിക്കുമെന്നാണ് സ്പീക്കർ എഎൻ ഷംസീര്‍ അറിയിച്ചു. നിയമസഭയിൽ പി വി അൻവറിൻറെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അൻവറിന്‍റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം.
പ്രതിപക്ഷത്ത് ഇരിക്കാൻ തനിക്ക് പറ്റില്ലെന്ന് അൻവർ നേരത്തെ തന്നെ സ്പീക്കറെ അറിയിച്ചിരുന്നു. അതിനാൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയ്ക്കാകും ഇനി അൻവറിന്‍റെ പുതിയ സീറ്റ്. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നുമായിരുന്നു പിവി അൻവർ അറിയിച്ചിരുന്നത്. ഇന്ന് നിയമസഭയിൽ പോകുമെന്ന് പി വി അൻവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.