മലപ്പുറം/പാലക്കാട്: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് നിലവിൽ 1740 രൂപ നൽകണം. തുടർച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന് വില ഉയരുന്നത്. സിലിണ്ടറിന് പുറമേ മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും പച്ചക്കറികൾക്കുമെല്ലാം അനുദിനം വില ഉയരുകയാണ്.
മൈദ ഒരു ചാക്കിന് 2200 രൂപയാണ് വില. ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലെല്ലാം മൈദ ഒഴിച്ചുകൂടാനാവില്ല. വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ പച്ചക്കറികളെല്ലാം വിലവർദ്ധനവിന്റെ പാതയിലാണ്. ഇറച്ചിക്കും വില കൂടുന്നുണ്ട്. സ്ഥിതി തുടർന്നാൽ ഭക്ഷണ സാധനങ്ങൾക്കു 30% വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ എടുക്കുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം.
വിലക്കയറ്റത്തിനനുസരിച്ച് ഭക്ഷണ പദാർത്ഥങ്ങൾക്ക് വില കൂട്ടിയാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാലും ചെറിയ രീതിയിൽ വില വർദ്ധിപ്പിച്ചാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്. വിഭവങ്ങൾക്ക് വില കൂട്ടിയിട്ടും പിടിച്ചുനിൽക്കാൻ പറ്റാത്തവരാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് ചെറുതും വലുതുമായി അറുന്നൂറോളം ഹോട്ടലുകളും റെസ്റ്റോന്റുകളുമാണുള്ളത്. ദിവസവും രണ്ടുമുതൽ അഞ്ചുവരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ വരെയുണ്ട് നഗരത്തിൽ. വൈദ്യുത ബിൽ, വാട്ടർ ബിൽ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവർക്ക് വാടകയും കൂടി നൽകേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികൾ പറയുന്നു.
വിലക്കയറ്റവും നിയമക്കുരുക്കുകളും പരിധി വിടുമ്പോൾ പ്രതിസന്ധിയുടെ രുചിയില്ലാത്ത കഥകളാണ് ഹോട്ടൽ വ്യാപാരികൾക്ക് ‘വിളമ്പാനുള്ളത്’. അനിയന്ത്രിതമായ വിലക്കയറ്റത്തിനൊപ്പം തൊഴിലാളി ക്ഷാമവും വൈദ്യുതി ബില്ലുകളുമെല്ലാം ഹോട്ടൽ മേഖലയെ തീരാ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഹോട്ടൽ വ്യാപാരികൾ കുടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണ, മൈദ, മത്സ്യം, മാംസം തുടങ്ങിയവക്കും വില കുത്തനെ ഉയരുകയാണ്. പാചക വാതക സിലിണ്ടറിനും 200 രൂപക്ക് മുകളിലാണ് സമീപകാലത്തെ വർധന.
ചിക്കനും മത്സ്യത്തിനും ബീഫിനുമെല്ലാം വിലയിൽ വരുന്ന മാറ്റങ്ങളും ഹോട്ടലുകളെ ബാധിക്കുന്നുണ്ട്. ചിലവും വരവും തമ്മിൽ പൊരുത്തപ്പെടാനാവാതെ പ്രയാസത്തിലാണ് മിക്ക ഹോട്ടലുകളും. വിലക്കയറ്റത്തിന് അനുസരിച്ച് ചില ഹോട്ടലുകൾ വിലകൂട്ടിയിട്ടുണ്ട്. എന്നാൽ വലിയ വർധനവ് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പലരും അതിന് തുനിയാറില്ല. ലക്ഷങ്ങൾ മുതൽ മുടക്കി തുടങ്ങിയ ഹോട്ടലുകളിൽ പലതും മുന്നോട്ടു പോവാനാവാതെ അടച്ചു പൂട്ടൽ ഭീഷണിയിലാണെന്ന് മേഖലയിലുള്ളവർ പറയുന്നു. പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് വലിയ പ്രതീക്ഷയോടെ തുടങ്ങി അടച്ചു പൂട്ടുന്ന ഹോട്ടലുകളുടെ അവസ്ഥ. സംസ്ഥാനത്ത് നിരവധി ഹോട്ടലുകൾ കച്ചവടം നിർത്തി മറ്റു മേഖലകളിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം 300 ഓളം ഹോട്ടലുകൾ അടച്ചു പൂട്ടിയതായാണ് ലഭ്യമായ വിവരം. മലപ്പുറം മുനിസിപ്പൽ പരിധിയിൽ മാത്രം 35 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ഹോട്ടലുകളുടെ കണക്കാണിത്. എന്നാൽ മറ്റു ഹോട്ടലുകളുടെ കണക്ക് കൂടി പരിശോധിച്ചാൽ ഇതിലും കൂടുമെന്നുറപ്പാണ്. നാട്ടിൽ ഏറ്റവും കൂടുതൽപേർക്ക് ജോലി നൽകുന്ന ബിസിനസായിട്ടും പ്രകൃതി ദുരന്തങ്ങളിലുൾപ്പെടെ ഭക്ഷണമെത്തിക്കാനും മറ്റു സഹായങ്ങളെത്തിക്കാനും ഹോട്ടൽ വ്യാപാരികൾ മുൻപന്തിയിലുണ്ടായിട്ടും സർക്കാറിൻറെ ഒരു ആനുകൂല്യവും പരിഗണനയും ലഭിക്കാത്ത മേഖലയാണ് ഹോട്ടലുകളെന്നും വ്യാപാരികൾ സങ്കടം പറയുന്നു.
അവശ്യ സാധനങ്ങളുടെ അനിയന്ത്രിത വിലവർധനവ്, ബദൽ സംവിധാനമില്ലാത്ത പ്ലാസ്റ്റിക് നിരോധനം എന്നീ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സമരത്തിനിറങ്ങുകയാണ്. ആദ്യഘട്ടമെന്ന നിലക്ക് ചൊവ്വാഴ്ച രാവിലെ 10ന് മലപ്പുറം കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തും.
വിലകയറ്റം മൂലം ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും നിലനിൽക്കാൻ പ്രയാസപ്പെടുകയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.എച്ച്. അബ്ദു സമദ് പറഞ്ഞു.
സാധനങ്ങളുടെ വില വർധന, ലൈസൻസ് ഫീ, വൈദ്യുതി ബിൽ വർധന എന്നിവയെല്ലാം ഈ മേഖലയെ തളർത്തുകയാണ്. കെട്ടിട വാടകക്ക് അനുസൃതമായി ജി.എസ്.ടി കൂടി നൽകണമെന്ന നിർദ്ദേശം കൂടി പ്രാബല്യത്തിലായാൽ ഈ മേഖലക്ക് കൂടുതൽ തിരിച്ചടിയാകും. ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ട് വിലവർധന തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary
The hotel industry in the state is in crisis as the prices of essential commodities including cooking gas cylinders for commercial purposes have increased