തൃശൂർ: പുതുക്കാട് മണലിപ്പുഴയിലെ വെള്ളത്തിന് നിറവ്യത്യാസമുള്ളതായി പരാതി. അതുമാത്രമല്ല മീനുകൾ ചത്തുപൊങ്ങാനും കൂടി തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ഇവിടുത്തെ പ്രദേശവാസികൾ.
നിറം മാറ്റത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പുഴയിലെ ജലം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
എറവക്കാട് ഓടഞ്ചിറ ഡാമിന്റെ ഷട്ടർ തുറന്നതിനു ശേഷമാണ് വെള്ളത്തിൽ നിറവ്യത്യാസം വരാൻ തുടങ്ങിയതെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.
കുടിവെള്ള പദ്ധതിക്ക് ഉപയോഗിക്കുന്ന വെള്ളമാണ് മണലിപ്പുഴയിലേത്. ഷട്ടർ തുറക്കുമ്പോൾ മീൻ പിടിക്കുന്നതിനായി നഞ്ചു കലക്കിയതാണോ ഇതിനു കാരണമെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്.
എന്തുതന്നെയായാലും മണലിപ്പാലത്തിന് സമീപം വരെ പുഴയിൽ സമാന അവസ്ഥയാണ് നിലവിലുള്ളത്. നിരവധി ജനങ്ങൾ കുടിക്കുന്നതിനും, മറ്റ് ആവശ്യങ്ങൾക്കുമായി ഈ പുഴയെയാണ് ആശ്രയിക്കുന്നത്.
മാലിന്യ കൂമ്പാരം കൊണ്ട് നികത്തിയെടുക്കുന്ന കുഴികളും, കാലങ്ങളായി ലവണാംശം അടിഞ്ഞ് തരിശ്ശായി കിടക്കുന്ന കളിമണ്ണെടുത്ത അഗാധ ഗർത്തങ്ങളും മഴയിൽ നിറഞ്ഞ് പുഴയിലേക്ക് ഒഴുകിയതാണോ, പുഴയിൽ വിഷമയമായ എന്തെങ്കിലും കലർന്നതാണോയെന്നും വ്യക്തത ഉണ്ടാകണമെന്ന് മണലിപ്പുഴ സംരക്ഷണ സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്.









