പാരിസ്: ഒളിംപിക്സ് ഹോക്കിയിൽ ഫൈനൽ കാണാനാകാതെ ടീം ഇന്ത്യ. സെമിഫൈനലിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനി ഇന്ത്യയെ പരാജയപ്പെടുത്തിയത്.Team India could not see the final in Olympic hockey
ഒളിംപിക്സിൽ ഒരിക്കൽകൂടി ഫൈനൽ കളിക്കാനുള്ള ഇന്ത്യയുടെ 44 വർഷത്തെ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അവസാനമാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.
ആദ്യാവസാനം ഇന്ത്യ വീറോടെ പൊരുതിയെങ്കിലും വിജയം ജർമ്മനിക്കൊപ്പമായിരുന്നു. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും. ഫൈനലിൽ നെതർലൻഡ്സാണ് ജർമനിയുടെ എതിരാളികൾ.
മികച്ച പോരാട്ടം കാഴ്ചവച്ചാണ് ജർമനിക്കെതിരെ ഇന്ത്യ തോൽവി സമ്മതിച്ചത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36–ാം മിനിറ്റ്) എന്നിവർ നേടി. ഗോൺസാലോ പെയ്‍ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്.
എട്ടാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് സിങ് ലക്ഷ്യം കണ്ട് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചു. പാരിസിൽ ഹർമൻപ്രീതിന്റെ ഏഴാം ഗോളായിരുന്നു ഇത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ ജർമനി ഗോൾ മടക്കി.
ഗോൺസാലോ പെയ്‍ലറ്റായിരുന്നു ജർമനിയുടെ ഗോൾ സ്കോറർ. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ക്രിസ്റ്റഫർ റൂർ രണ്ടാം ഗോൾ നേടി ജർമനിക്കു ലീഡ് സമ്മാനിച്ചു. റൂറിന്റെ പെനൽറ്റി സ്ട്രോക്ക് പ്രതിരോധിക്കാൻ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിനു സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഗോളവസരം ലഭിച്ചു. പെനൽറ്റി കോർണറിൽനിന്ന് ഇന്ത്യയുടെ ഗോൾ ശ്രമം ജർമൻ ഗോൾകീപ്പർ തടഞ്ഞു. തുടർന്നും ഇന്ത്യയ്ക്ക് ലഭിച്ച പെനൽറ്റി കോർണറുകൾ മുതലാക്കാൻ സാധിച്ചില്ല.
എന്നാൽ മൂന്നാം ക്വാർട്ടറിൽ സുഖ്ജീത് സിങ്ങിലൂടെ ഇന്ത്യ സമനില പിടിച്ചു. സ്കോർ 2–2. നാലാം ക്വാർട്ടറിൽ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന്റെ ഉജ്വല സേവുകൾ ഇന്ത്യയെ പലവട്ടം തുണച്ചു. എന്നാൽ 57–ാം മിനിറ്റിൽ ഗോൺസാലോ പെയ്‍ലറ്റിന്റെ രണ്ടാം ഗോളിൽ ജർമനി മുന്നിലെത്തി. അവസാന നിമിഷം വരെ ഇന്ത്യ പൊരുതിനോക്കിയെങ്കിലും സമനില ഗോൾ നേടാനായില്ല. അവസാന നിമിഷങ്ങളിൽ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെത്തന്നെ പിൻവലിച്ച് നടത്തിയ പോരാട്ടവും വിഫലമായി.