തോട്ടത്തിൽ നിന്നും ഏലക്ക കുലയോടെ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ഇടുക്കി വണ്ടൻമേടിന് സമീപം ഏലത്തോട്ടത്തിൽ നിന്ന് ശരം ( കുല) ഉൾപ്പെടെ വെട്ടിപ്പറിച്ച് ഏലക്കാ മോഷണം നടത്തിയ രണ്ടു പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
വണ്ടൻമേട് വെയർഹൗസ് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് കെ.കെ.പെട്ടി സ്വദേശി പാണ്ടീശ്വരൻ(29), വെയർഹൗസ് കോളനിയിൽ ഡോർ നമ്പർ 94ൽ കാർത്തിക്(സുരേഷ്-32) എന്നിവരാണ് പിടിയിലായത് .
13ന് രാത്രിയിലാണ് വെയർഹൗസ് കോളനിക്ക് അടുത്തുള്ള ഏലത്തോട്ടത്തിൽ നിന്ന് ശരം ഉൾപ്പെടെയാണ് പ്രതികൾ ഏലക്ക മോഷ്ടിച്ചു കടത്തിയത്.
50 കിലോയോളം പച്ചക്കായ നഷ്ടപ്പെട്ടെന്ന് തോട്ടമുടമ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
. ഏലം, കാപ്പിക്കുരു, കുരുമുളക് എന്നിവയുടെ വില വർധിച്ചതിന് പിന്നാലെയാണ് നാണ്യ വിളകളുടെ മോഷണം വ്യാപകമായത്. മോഷണ പരമ്പര വ്യാപകമായതോടെ കാർഷിക വിളകൾ വീട്ടു പരിസരത്ത് ഉണങ്ങാനിടാൻ പോലും ഭയക്കേണ്ട അവസ്ഥയിലാണ് കർഷകർ.
മുൻപ് ഇതേ രീതിയിൽ കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ ശരത്തോടെ (കുല) വെട്ടിപ്പറിച്ച പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തോട്ടത്തിൽ കയറി ഏലയ്ക്ക ശരം ഉൾപ്പെടെ വെട്ടിപ്പറിച്ച കടമക്കുഴി സ്വദേശി മണിക്കണ്ഠൻ, വടക്കേക്കര അനീഷ് തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പറിച്ചെടുത്ത ഏലക്കയിൽ നിന്നും വിളഞ്ഞവ മറ്റൊരിടത്തിരുന്ന് അടർത്തി ശരത്തിൽ നിന്ന് അടർത്തി മാറ്റുന്നത് കണ്ട നാട്ടുകാർ പോലീസിന് വിവരം നൽകുകയായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ പച്ച ഏലക്ക വിറ്റഴിച്ചിരുന്നു. ഡിസംബറിൽ വണ്ടൻമേട്ടിലെ കൃഷിയിടത്തിൽ നിന്നും പച്ച ഏലക്ക മോഷണം നടത്തിയയുവാക്കളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തോട്ടത്തിൽ നിന്നും ഏലക്ക കുലയോടെ മോഷണം നടത്തിയ പ്രതികൾ പിടിയിൽ
വണ്ടൻമേട് പുന്നത്താനം അഭിജിത്ത് മനോജ് , നായർസിറ്റി വാണിയപുരയ്ക്കൽ ബിബിൻ ബാബു എന്നിവരാണ് അറസ്റ്റിലായത്. 50 കിലോയോളം പച്ച ഏലയ്ക്ക ഇവരിൽ നിന്നും കണ്ടെടുത്തു.
മോഷണം നടന്ന ഉടനെ വിവരം അറിഞ്ഞ നാട്ടുകാർ നടത്തിയ തെരച്ചിലിൽ പ്രതികളെ പിടികൂടുകയായിരുന്നു. കട്ടപ്പന പാറക്കടവിലെ കെജീസ് എസ്റ്റേറ്റിൽ നിന്നും 300 കിലോ ഏലക്ക മോഷ്ടിച്ച പ്രതിയ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
പുളിയൻമലയിൽ വാടകയ്ക്ക് താമസിക്കുന്ന ശാന്തൻപാറ സ്വദേശി എസ് .ആർ . ഹൗസിൽ സ്റ്റാൻലിയെ യാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 15 നാണ് മോഷണം നടന്നത്. എസ്റ്റേറ്റിലെ സ്റ്റോറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 300 കിലോ ഉണക്ക ഏലക്കയാണ് മോഷണം പോയത്.
ജനുവരിയിൽ കട്ടപ്പന നഗരത്തിലെ ആർ.എം.എസ്. സ്പൈസസിൽ നിന്നും രണ്ടു ചാക്ക് ഏലക്ക മോഷണം പോയിരുന്നു.
കാഞ്ചിയാറിലും പച്ച ഏലയ്ക്ക മോഷമം നടന്നു വെള്ളിലാംകണ്ടം സ്വദേശി റോയി മാംബ്ലയുടെ തോട്ടത്തിൽ നിന്നാണ് പച്ച ഏലക്കാ പറിച്ചെടുത്ത് കടത്തിയത്.
കായെടുക്കാൻ തോട്ടത്തിൽ തൊഴിലാളികളെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ റോയി പോലീസിൽ പരാതി നൽകി.
ജനുവരി 30 ന് അണക്കര ഭാഗത്തെ ഏലത്തോട്ടിൽ നിന്നും പച്ച ഏലയ്ക്ക കുലയോടെ ( ശരം) വെട്ടിപ്പറിച്ച കേസിൽ അണകക്കര സ്വദേശികളായ മനീഷ്, രതീഷ്, അനിൽ, എന്നിവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നെടുങ്കണ്ടത്തിന് സമീപം മേലേചിന്നാറിലും പരിസര പ്രദേശങ്ങളിലും വീട്ടു പരിസരങ്ങളിൽ നിന്നും കാർഷികോത്പന്നങ്ങളുടെ മോഷണം പതിവാണ്.
ഒരാഴ്ചക്കിടെ മൂന്നു വീടുകളിലാണ് മോഷണം നടന്നത്. മുന്നിടങ്ങളിൽ നിന്നും 200 കിലോ കുരുമുളക് നഷ്ടപ്പെട്ടു. വീടിന്റെ മുൻപിൽ മെതിക്കാനായി ചാക്കിലാക്കി സൂക്ഷിച്ചിരുന്ന കുരുമുളക് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം.
മോഷണങ്ങൾ വ്യാപകമായതോടെ കാർഷിക വസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങളിലും ഏലം സംസ്‌കരണ സ്റ്റോറുകളിലും കർഷകർ വ്യാപകമായി സി.സി.ടി.വി. ഘടിപ്പിക്കുന്നുണ്ട്.









