കോഴിക്കോട്: തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. കല്ലെറിഞ്ഞെന്ന് സംശയിക്കുന്നയാളെ വെള്ളറക്കാട് വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് അംഗങ്ങൾ പിടികൂടി.
ചന്ദ്രു എന്നാണ് പേരെന്ന് ഇയാൾ പറഞ്ഞെന്നും, ഹിന്ദി ഭാഷ സംസാരിക്കുന്ന ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പിടികൂടിയ ശേഷം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് .
ഇന്നലെ രാവിലെ പതിനൊന്നോടെ തിക്കോടിക്കും, നന്തി ബസാറിനും ഇടയിൽ വച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ ട്രെയിനിന്റെ പൻഭാഗത്തേയും, മുൻഭാഗത്തേയും കമ്പാർട്ട്‌മെന്റിലെ രണ്ട് ഗ്ലാസുകൾ തകർന്നു, എങ്കിലും യാത്രക്കാർക്കൊന്നും തന്നെ പരിക്കേറ്റിട്ടില്ല.
ആക്രമണം നടന്ന ഉടൻ തന്നെ ലോക്കോ പൈലറ്റ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് വടകര സ്‌റ്റേഷനിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.