തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ
കണ്ണൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ കണ്ണൂർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടറാണ് അടിയന്തര നടപടി സ്വീകരിച്ചത്.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നു എന്നാരോപിച്ച് ഇടതുമുന്നണി നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് പി.ആർ.ഡി വാർത്താക്കുറിപ്പ് ഇറക്കിയത്. മണ്ഡലം സെക്രട്ടറി എം. പ്രകാശൻ യു.ഡി.എഫിനെതിരെ നടപടി ആവശ്യപ്പെട്ട വിവരവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
സർക്കാർ സംവിധാനമായ പി.ആർ.ഡി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ ഉപകരണമെന്ന രീതിയിൽ പ്രവർത്തിച്ചുവെന്നതാണ് ഉയർന്ന പ്രധാന ആരോപണം.
സംഭവം പുറത്തുവന്നതോടെ കോൺഗ്രസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
അതേസമയം, കളക്ടർക്ക് ലഭിച്ച പരാതിയെക്കുറിച്ചുള്ള വിവരമാത്രമാണ് പുറത്തുവിട്ടതെന്നായിരുന്നു പി.ആർ.ഡി നൽകിയ ആദ്യ വിശദീകരണം.
വിവാദം ശക്തമായതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇടപെട്ട് ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ വാർത്തയായ ശേഷവും പ്രസ് റിലീസ് പിൻവലിക്കാതിരുന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. പ്രാഥമിക അന്വേഷണത്തിൽ ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
English Summary
A PRD officer in Kannur has been suspended for allegedly violating election code of conduct by issuing a press release favoring an LDF candidate. The action was taken after a preliminary inquiry found serious misconduct.









