മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങളും നിരവധി ഷൂസുകളും കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കി. കോമാട്ടി നദീതീരത്താണ് സംഭവം നടന്നത്.
നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 59കാരനായ ഗബ്രിയേൽ ബാറ്റിസ്റ്റയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വലിയ മുതലയെ കണ്ടെത്തിയത്. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ.
നദീതീരത്ത് അസാധാരണ വലിപ്പമുള്ള മുതല അനങ്ങാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യം അത് ചത്തതാണെന്ന് കരുതിയെങ്കിലും, പിന്നീട് അതിന് ജീവൻ ഉണ്ടെന്നും എന്തോ വലുതായി വിഴുങ്ങിയതിനാൽ ചലിക്കാനാകാത്ത നിലയിലാണെന്നും വ്യക്തമായി.
തുടർന്ന് മുതലയെ എയർലിഫ്റ്റ് ചെയ്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഗബ്രിയേലിനെ മുതല വിഴുങ്ങിയിരിക്കാമെന്ന സംശയം ശക്തമായതോടെ അധികൃതർ അതിനെ കൊന്ന് പരിശോധിക്കാൻ അനുമതി നേടി.
പതിനഞ്ചടി നീളമുള്ള മുതലയുടെ വയറു പരിശോധിച്ചപ്പോൾ രണ്ട് കൈകൾ, വാരിയെല്ലിന്റെ ഭാഗം, മാംസകഷ്ണങ്ങൾ, വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ, കൂടാതെ ആറു ഷൂസുകൾ എന്നിവ കണ്ടെത്തി. കണ്ടെത്തിയ കൈയിലെ വിരലിലുണ്ടായിരുന്ന മോതിരം ഗബ്രിയേലിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയ മറ്റു ഷൂസുകൾ മുൻപ് ഇരയായ മറ്റുള്ളവരുടേതാകാമെന്ന സംശയവും ഉയരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധന തുടരുകയാണ്.
ഗബ്രിയേൽ മുങ്ങിമരിച്ചതിന് ശേഷമോ, അല്ലെങ്കിൽ മുതലയുടെ ആക്രമണത്തിലൂടെയോ മരണപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വെള്ളപ്പൊക്ക മേഖലകളിൽ വന്യജീവികളുടെ ഭീഷണി എത്രത്തോളം ഗുരുതരമാണെന്ന് ഈ സംഭവം വീണ്ടും ചൂണ്ടിക്കാണിക്കുന്നു.
English Summary
In South Africa, human remains and six pairs of shoes were found inside a crocodile suspected of swallowing a missing man. Authorities are investigating whether the victim died before or during the attack.









