ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്
മുംബൈ: ഓൺലൈൻ ഷോപ്പിംഗിൽ ജാഗ്രത ആവശ്യമാണ് എന്ന് വീണ്ടും മുന്നറിയിപ്പ് നൽകുന്ന സംഭവം. ഫേസ്ബുക്ക് പരസ്യം വിശ്വസിച്ച് 299 രൂപയ്ക്ക് വസ്ത്രം വാങ്ങാൻ ശ്രമിച്ച നഴ്‌സിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സാണ് തട്ടിപ്പിന് ഇരയായത്. ദിയോനാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്കിൽ കണ്ട കുറഞ്ഞ വിലയുടെ വസ്ത്രപരസ്യമാണ് തട്ടിപ്പിന് വഴിവെച്ചത്. പരസ്യത്തിൽ നൽകിയ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെട്ട യുവതിയെ, വ്യാജ ഓൺലൈൻ വിൽപ്പന സംഘം വിവിധ ചതികളിലൂടെ കുടുക്കുകയായിരുന്നു.
ആദ്യം വസ്ത്രത്തിന്റെ വിലയായ 299 രൂപ മാത്രം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഷിപ്പിംഗ് ചാർജ്, ജിപിഎസ് ഫീസ്, ട്രാക്കിംഗ് ചാർജ്, വെരിഫിക്കേഷൻ ഫീസ് തുടങ്ങിയ പേരുകളിൽ തുടർച്ചയായി പണം ആവശ്യപ്പെട്ടു. പണം മുഴുവൻ പിന്നീട് റീഫണ്ട് ചെയ്യുമെന്നും സാധനം ഉടൻ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 16 മുതൽ 20 വരെ അഞ്ചു ദിവസത്തിനിടെ യുവതി ഏകദേശം ഒരു ലക്ഷം രൂപയാണ് അയച്ചത്. എന്നാൽ വസ്ത്രം ലഭിക്കാതിരിക്കുകയും തട്ടിപ്പുകാർ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞു.
തുടർന്ന് സൈബർ ക്രൈം ഹെൽപ് ലൈൻ 1930-ൽ ബന്ധപ്പെട്ടു പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഫേസ്ബുക്ക് പരസ്യങ്ങൾ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
English Summary
A nurse in Mumbai lost nearly ₹1 lakh after falling for a Facebook ad offering clothes for ₹299. Fraudsters tricked her into making multiple payments under various charges. Police have registered a case and warned the public about online shopping scams.
ഓൺലൈൻ തട്ടിപ്പ്, ഫേസ്ബുക്ക് പരസ്യം, സൈബർ ക്രൈം, മുംബൈ, ഷോപ്പിംഗ് സ്കാം, ജാഗ്രത, പോലീസ് അന്വേഷണം









