കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വീണ്ടും ആന ഇടഞ്ഞ സംഭവം ആശങ്കയുണ്ടാക്കി. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെ നിയന്ത്രണം വിട്ടത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിന്റെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. കെട്ടിയിരുന്ന തെങ്ങ് മറിച്ചിട്ട ആന ഏറെ നേരം പരിഭ്രമാവസ്ഥയിലായിരുന്നു. തുടർന്ന് എലഫന്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് നടത്തിയ ശ്രമഫലമായി ആനയെ നിയന്ത്രണവിധേയമാക്കി.
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിലൂടെ ശ്രദ്ധേയമായിരുന്ന ആനയാണ് മച്ചാട് ഗോപാലൻ. സംഭവത്തെ തുടർന്ന് ആനയെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ ഉത്സവത്തിനിടെ ആന ഇടയുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ ആഴ്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന പാപ്പാനെ ചവിട്ടിക്കൊന്ന സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തുടർന്ന് ഗുരുവായൂർ ദേവദാസ് എന്ന മറ്റൊരു ആനയും ഇടഞ്ഞതിനെ തുടർന്ന് ഉത്സവത്തിൽ നിന്ന് മാറ്റി.
തുടർച്ചയായ സംഭവങ്ങൾ ക്ഷേത്ര ഉത്സവങ്ങളിലെ ആനകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തുകയാണ്.
English Summary
An elephant ran amok again during a temple festival in Irinjalakuda, marking the third such incident. No casualties were reported this time, but concerns over elephant safety in festivals are rising.








