പാലക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. 5 കിലോയോളം കഞ്ചാവാണ് പോലീസ് നടത്തിയ തിരച്ചിലിൽ പിടികൂടിയത്. യുവതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതുകൊണ്ടുതന്നെ ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാവാം പിടിയിലായ കഞ്ചാവെന്നാണ് കരുതുന്നത്. തെങ്കര സ്വദേശിനിയായ ഭാനുമതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് വരുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ ലഭിച്ച ഭാനുമതി രക്ഷപ്പെടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഇവരെ പിന്നീട് പോലീസ് പിടികൂടി.
അതേസമയം ആഴ്ചകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാമപുരം വടക്കേടത്തുപീടിക ഭാഗത്ത് ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായി. രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്.
മാർച്ച് ആറിന് ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ രാമപുരം പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് അസം സ്വദേശിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചത്.
ഈ സൂചനകൾ അടിസ്ഥാനമാക്കി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.