അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ട് കേസുകളിലും കുറ്റപത്രത്തിന്റെ കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകാത്തത് സംശയങ്ങൾക്ക് ഇടയാക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവായ ജംഷഡ്‌പൂർ ലാബിലെ പരിശോധനാ ഫലം ലഭ്യമാക്കുന്നതിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി ആരോപണം ഉയരുന്നു.
അതേസമയം, ശബരിമലയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ അളവിൽ അന്തിമ നിഗമനം രൂപപ്പെട്ടിട്ടുണ്ട്. ഏകദേശം 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. പുതിയ സർക്കാർ വന്നതിന് പിന്നാലെ അനുമതി തേടാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക കേസിൽ ആകെ 15 പ്രതികളുണ്ട്. എൻ. വാസു ദ്വാരപാലക കേസിൽ മാത്രമാണ് പ്രതി.
ഇതിനിടെ, ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ്ക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്ന വിമർശനവും ഉയരുന്നു.
English Summary
Delay in filing the charge sheet in the Sabarimala gold theft case has sparked controversy, despite the investigation being completed. Authorities estimate that 1700 grams of gold were stolen. All accused are now out on bail, raising questions over procedural delays and missing forensic reports.









