പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ കരയിപ്പിച്ചത് ആര്? ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഒളിച്ചുകളി തുടരുന്നോ? ക്യാമ്പസുകളിലെ ജാതി അധിക്ഷേപം വീണ്ടും ചർച്ചയാകുന്നു
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തിറങ്ങുന്ന നിതിന്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും രേഖകളും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവസമയത്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്നതടക്കം വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
നിതിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേരള പോലീസ് മേധാവിയെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
കുടുംബം ഉന്നയിച്ച ജാതി അധിക്ഷേപ പരാതിയിൽ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവത്തിൽ പ്രതികളായ അധ്യാപകർ ഇപ്പോൾ ഒളിവിലാണെന്നും, കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഇതിനിടെ, ലോൺ ആപ്പുകളുടെ ഭീഷണിയാണ് മരണകാരണമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമുണ്ടെന്ന് കുടുംബം ആരോപിച്ചു. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾ മുഴുവൻ തിരിച്ചടച്ചതാണെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
നിതിന്റെ സഹപാഠികൾ, അധ്യാപകർ, മാനേജ്മെന്റ് ഭാരവാഹികൾ എന്നിവരുടെ മൊഴികളും അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
English Summary
In the death of BDS student Nithin Raj in Kannur, CCTV footage showing him leaving the principal’s room in tears has surfaced. Police are investigating possible abetment to suicide allegations against teachers, while also probing other claims including loan-related pressure. Further evidence collection and statements are ongoing.
nithin-raj-death-cctv-footage-investigation-kannur
Nithin Raj Case, Kannur News, Student Death, Kerala Police, CCTV Evidence, College Issue, Suicide Case, Investigation, Kerala News, Breaking News









