നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഭാര്യയുടെ പ്രതികരണം
പുണെ∙ ഭോറിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭീംറാവു കാംബ്ലിക്കെതിരെ സ്വന്തം കുടുംബം തന്നെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. “അയാൾ എനിക്കു മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരനു തൂക്കുകയർ പോലും പോരാ. ആ കുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് തന്നെ അയാളെ ചുട്ടുകൊല്ലണം. എന്നാലും എന്റെ ഉള്ളിലെ കനൽ അടങ്ങില്ല. അയാളുടെ മുഖം കാണാനോ മരണവാർത്ത അറിയാനോ പോലും ആഗ്രഹിക്കുന്നില്ല” എന്നാണ് ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അയാളെ പിതാവെന്ന് വിളിക്കാൻ പോലും ലജ്ജിക്കുകയാണെന്ന് മകനും പറഞ്ഞു. കുഞ്ഞിനെ എങ്ങനെ ക്രൂരമായി കൊലപ്പെടുത്തിയുവോ അതേ രീതിയിൽ തന്നെ ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷമായി ഭീംറാവുവുമായി കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. കേസിനെ തുടർന്ന് സമൂഹത്തിൽ നിന്ന് വലിയ അപമാനവും വിമർശനവും നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് കുടുംബം പരസ്യമായി പ്രതികരണവുമായി രംഗത്തെത്തിയത്.









