അഭിഭാഷകനായ രഞ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ ശിക്ഷാവിധിയിൽ സംതൃപ്തരെന്നു കുടുംബം. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല എന്നും വിരാമമായത് 770 ദിവസമായുള്ള കാത്തിരിപ്പിനാണ് എന്നും രഞ്ജിത്തിന്റെ ഭാര്യയും അമ്മയും പ്രതികരിച്ചു.
‘‘പ്രതികൾക്ക് പരമാവധി ശിക്ഷ കൊടുത്ത കോടതി വിധിയിൽ സംതൃപ്തരാണ്. 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്.അത്യപൂർവമായ കേസ് തന്നെയാണ് ഇത്. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല. സത്യസന്ധമായി കേസ് അന്വേഷിച്ച ഡിവൈഎസ്പി ജയരാജിനും സംഘത്തിനും നന്ദി. പ്രോസിക്യൂട്ടറുടെ പ്രയത്നത്തിനും നന്ദി പറയുന്നു.
സാധാരണ കൊലപാതകത്തിന്റെ രീതിയിൽ ഉൾപ്പെടില്ല ഇത്. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. അതുകണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്. ഞങ്ങൾക്ക് ഉണ്ടായ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ട്. പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങൾ അത് കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. – രഞ്ജിത്തിന്റെ ഭാര്യയും അമ്മയും പറഞ്ഞു
കോടതിയിൽ നിന്ന് നീതി ലഭിച്ചെന്ന് അമ്മയും പ്രതികരിച്ചു. കോടതി രക്ഷിച്ചു, പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അമ്മ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് രൺജീത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ പ്രഖ്യാപിച്ചത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്‌റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.