ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പിൻതുടയിലെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് ജഡേജയുടെ സാന്നിധ്യം പരുങ്ങലിലായത്. വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ടെസ്റ്റ് ജഡേജയ്ക്ക് നഷ്ടമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. താരത്തിന്റെ സ്കാൻ റിപ്പോർട്ട് ഇന്ന് ലഭിക്കും.
രണ്ടാം ടെസ്റ്റ് കളിക്കാതിരുന്നാൽ മൂന്നാം മത്സരത്തിന് ജഡേജയ്ക്ക് പൂർണ ആരോഗ്യവാനായി തിരിച്ചെത്താം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം ബെൻ സ്റ്റോക്സിന്റെ നേരിട്ടുള്ള ത്രോയിൽ ജഡേജ റൺഔട്ടായിരുന്നു. പരിക്കേറ്റതിനാൽ ജഡേജയ്ക്ക് ക്രീസിൽ ഓടിയെത്താൻ താരത്തിന് സാധിച്ചില്ല.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിൽ ബാറ്റിംഗിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ആദ്യ ഇന്നിംഗ്സിൽ 87 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ജഡേജ നേടിയത് രണ്ട് വിക്കറ്റാണ്. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിൽ ജഡേജയ്ക്ക് തിളങ്ങാൻ കഴിയാതെ പോയത് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചത്. ഇനി നാലു മത്സരങ്ങളാണ് പരമ്പരയിൽ ബാക്കിയുള്ളത്.