വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി
മലപ്പുറം: വഴിക്കടവ് ആനമറി പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയതായി റിപ്പോർട്ട്. വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.
ആനമറിയിലെ കാക്കത്തോടൻ താജുദ്ദീന്റെ വീടിന്റെ പരിസരത്താണ് ഇന്നലെ രാത്രിയിൽ പുലിയെത്തിയത്. രാവിലെ കോഴിക്കൂട് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഒരു മാസം മുമ്പും സമീപത്തെ പി. ലാത്തൊടിക മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ കൂട് തകർത്ത് താറാവുകളെ പുലി പിടികൂടിയിരുന്നു. ഒരാഴ്ച ഇടവിട്ട് രണ്ടുതവണയാണ് അന്ന് പുലിയെത്തിയത്.
ശനിയാഴ്ച രാത്രി നാടുകാണി ചുരത്തിന്റെ ഒന്നാം വളവിന് സമീപം പുലി റോഡ് മുറിച്ചുകടക്കുന്നതായി ലോറി ഡ്രൈവർ കണ്ടതായും തുടർന്ന് ചെക്‌പോസ്റ്റിലെ പൊലീസിനെ വിവരം അറിയിച്ചതായും നാട്ടുകാർ പറയുന്നു.
ചുരം താഴ്വാര മേഖലയിലെ ജനവാസ പ്രദേശങ്ങളിലേക്കാണ് ഇപ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചിരിക്കുന്നത്. തുടർച്ചയായ പുലി സാന്നിധ്യം നാട്ടുകാരിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
വയനാട്ടിലും ആശങ്ക
അതേസമയം വയനാട്ടിലെ നെൻമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കടുവയെയും പുള്ളിപ്പുലിയെയും ആവർത്തിച്ച് കാണുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ചീരാൽ മേഖലയിൽ നാല് വളർത്തുമൃഗങ്ങൾ ആക്രമിക്കപ്പെട്ടു. ഷാജി എന്നയാളുടെ ആടിനെ പുലി കൊന്നതായും മറ്റൊരു ആടിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ജനവാസ മേഖലകൾക്ക് സമീപം അലഞ്ഞുതിരിയുന്ന വന്യമൃഗങ്ങളെ പിടികൂടാൻ വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയോ പുലിയോ കുടുങ്ങിയിട്ടില്ല.
English Summary
Residents in Malappuram’s Vazhikkadavu area are living in fear after a leopard reportedly broke into a chicken coop and killed poultry. Similar wildlife sightings and attacks have also been reported in parts of Wayanad, increasing concern among locals.









