സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.
ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഒരാഴ്ചയ്ക്കുള്ളിൽ തുടർ ചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമിതിയുടെ തീരുമാനം.
പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക,
ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
അതേസമയം 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ ആരോപിച്ചു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്ടപ്പെട്ടു എന്നും സംയുക്തസമിതി കൂട്ടിച്ചേർത്തു.
സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 8ന് സൂചനാ പണിമുടക്ക്
തൃശൂർ: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും എന്നും ബസുടമകൾ അറിയിച്ചു.
നിരക്കു വർധന ഉൾപ്പെടെ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും എന്നുമാണ് ബസുടമകളുടെ നിലപാട്.
ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് അനിശ്ചിതകാല സമരം നടത്താൻ തീരുമാനം എടുത്തത്.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ സംയുക്ത സമരസമിതി പറഞ്ഞു.
പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുന്നത് കെഎസ്ആർടിസിക്കു മാത്രമാണെന്നും സമരസമിതി അംഗങ്ങൾ ആരോപിച്ചു.
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥികളുടെ കൺസഷൻ കാർഡ് വിതരണം
കാലോചിതമായി പരിഷ്കരിക്കുക, ബസ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയമായ നടപടികൾ പിൻവലിക്കുക,
ബസ് ഉടമകളിൽ നിന്ന് അമിതമായി പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് വ്യക്തമാക്കി.
Summary: Private bus owners in Kerala have announced a strike for tomorrow following failed talks with the Transport Commissioner. The protest comes in response to unresolved demands and operational concerns. If no resolution is reached through further discussions within a week, the committee has decided to go on an indefinite strike starting from the 22nd.