ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ
വ്യാജ ബോംബ് ഭീഷണികൾ അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ.
തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ ജോഷിൽഡയെയാണ് (26) അഹമ്മദാബാദ് സൈബർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ, ജോഷിൽഡ ദിവിജിനെ കള്ളക്കേസിൽ കുടുക്കാൻ പദ്ധതിയിട്ടു.
ഇതിന്റെ പ്രതികാരമായി തുടർന്ന് ദിവിജിന്റെ പേരിൽ ഒട്ടേറെ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കി ഈ ഐഡികൾ ഉപയോഗിച്ച് ബോംബ് ഭീഷണികൾ അയയ്ക്കുകയായിരുന്നു.
ജർമനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ. ഗുജറാത്തിലെ ഒരു സ്കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയിൽ ആണ് കുടുങ്ങിയത്.
2023 ൽ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതിൽ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമർശമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കൽ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്കു വ്യാജമെയിൽ ഐഡികളിൽനിന്നു സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.