പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ പ്രസിഡന്റും മുൻ സെക്രട്ടറിയും അറസ്റ്റിൽ. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ് രാജനെയും സെക്രട്ടറി രവികുമാറിനെയുമാണ് കസ്റ്റഡിയിലെടുത്തത്. 100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപണം.
വ്യാജ രേഖകള്‍ നിര്‍മിച്ച് ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് സൊസൈറ്റിക്ക് 33,33,87,691 രൂപയുടെ നഷ്ടം വരുത്തിവച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എറണാകുളം ജോയിൻ്റ് രജിസ്റ്റാർ ജനറൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ഇ എസ് രാജന്‍, മുന്‍ സെക്രട്ടറി രവി കുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി സ്വന്തം പേരിലും ബിനാമി പേരിലും വായ്പകള്‍ തരപ്പെടുത്തി തട്ടിപ്പ് നടത്തി എന്നാണ് പരാതികള്‍.
ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിൻ മേൽ മുന്‍ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും ഭരണസമതി അംഗങ്ങളുടെയും പേരില്‍ 33.34 കോടി രൂപ പിഴ ചുമത്തിയിരിന്നു. വായ്പ വിതരണത്തില്‍ പല ഈടുകളിന്മേലും മൂന്നിരട്ടി വില ഉയര്‍ത്തി കാണിച്ചിരിക്കുകയാണെന്നാണ് കണ്ടെത്തൽ.
ഒരാളുടെ പേരില്‍ 20 ലക്ഷവും ഒരു വസ്തുവില്‍ പരമാവധി മൂന്ന് വായ്പകളും മാത്രമെ അനുവദിക്കാവു എന്നിരിക്കെയാണ് 10 മുതല്‍ 39 വായ്പകള്‍ വരെ നല്‍കി തിരിമറി നടത്തിയിരിക്കുന്നത്.ഒരേ വസ്തുവില്‍ ഒന്നിലധികം ബ്രാഞ്ചുകളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തുകയും ചെയ്തെന്നും ആരോപണമുണ്ട്.സംഭവത്തില്‍ രണ്ട് പേരെ മുന്നേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 18 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രണ്ടുപേരുടെ ഒഴികെ ബാക്കി 16 പേരുടെയും ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടുള്ളത്.
14 പേരുടെ മുൻകൂർജാമ്യ അപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയതോടെയാണ് ഇ എസ് രാജനും കെ രവി കുമാറും അറസ്റ്റിലായത്. ഇരുവരേയും കോടതി റിമാൻ്റു ചെയ്തു. സംസ്ഥാന സര്‍ക്കാരും നിക്ഷേപക സംരക്ഷണ സമിതിയും ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.