പെരുമ്പാവൂരിൽ ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളിയെന്ന് ഫോൺകോൾ; ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ മുഖത്ത് നിന്നും ചാക്ക് മാറ്റി മൃതദേഹം എഴുനേറ്റിരുന്നു!
കൊച്ചി: പെരുമ്പാവൂർ നഗരമധ്യത്തിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടി തള്ളി’യെന്ന് പെരുമ്പാവൂർ പൊലീസിന് ഒരു ഫോൺ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാൻ കഴിഞ്ഞത് മറ്റൊരു കാഴ്ചയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിന് കീഴെ കാലുകൾ മാത്രം പുറത്തു കാണാമായിരുന്നു. നാട്ടുകാർ ഉടൻതന്നെ ആംബുലസൻസ് വിളിച്ചു. ‘മൃതദേഹം’ ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒന്ന് അനങ്ങി. അമ്പരന്ന് പൊലീസുകാർ നോക്കിനിൽക്കെ തല മൂടിയിരുന്ന ചാക്ക് മാറ്റി ‘മൃതദേഹ’മായിരുന്ന വ്യക്തി തന്റെ മുഖം കാണിച്ചു.
ഇതെന്താണ് സംഭവം എന്ന് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്ത് നിന്ന് കിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേൽക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു. കാല് മാത്രം കണ്ടവർ തെറ്റിദ്ധരിക്കുകയായിരുന്നു.
അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളിയായ മുർഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിന് സമീപം കിടന്ന് മയങ്ങിപ്പോയത്. യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ട ശേഷമാണ് പൊലീസ് സംഭവസ്ഥലത്ത് നിന്ന് മടങ്ങിയത്.
ഡ്രൈവിങ് ടെസ്റ്റിനു ഗ്രൗണ്ട് വാടക ഡ്രൈവിങ് സ്കൂളുകൾ നടത്തുന്നത് പകൽകൊള്ള
പെരുമ്പാവൂർ ∙ ഡ്രൈവിങ് ടെസ്റ്റിനു എത്തുന്നവരിൽ നിന്ന് ഗ്രൗണ്ട് വാടകയെന്ന പേരിൽ ഡ്രൈവിങ് സ്കൂളുകൾ കൊള്ള നടത്തുന്നുവെന്നു പരാതി. പെരുമ്പാവൂരിൽ സർക്കാർ ഉടമസ്ഥതയിൽ ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യം മുതലെടുത്താണു സ്കൂളുകൾ തോന്നിയ പോലെ പഠിതാക്കളിൽ നിന്നു ഫീസ് ഈടാക്കുന്നത്.
ഡ്രൈവിങ് സ്കൂളുകളുടെ സംഘടന പട്ടാലിൽ ജോയിന്റ് ആർടി ഓഫിസിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലം വാടകയ്ക്ക് എടുത്ത് ട്രാക്ക് നിർമിച്ചാണു ഇപ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്.
ടെസ്റ്റ് ദിവസം 250 മുതൽ 500 രൂപ വരെയാണ് ഓരോ പഠിതാവിൽ നിന്നും സ്കൂളുകൾ ഗ്രൗണ്ട് വാടകയെന്ന പേരിൽ ഈടാക്കുന്നുണ്ട്. ഓരോ ഡ്രൈവിംഗ് സ്കൂളുകളും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. പഠിപ്പിക്കുന്നതിനും ആർടി ഓഫിസിൽ അടയ്ക്കേണ്ട ഫീസിനും പുറമെയാണിത്.
സ്ഥല വാടക മാസം 25000 രൂപയാണ്. ആഴ്ചയിൽ 5 ദിവസമാണ് ഇരുചക്ര, മുച്ചക്ര, നാലു ചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ഒരു ബാച്ചിൽ 40 പേർ ഉണ്ടാകും. ചില ദിവസം 2 ബാച്ചുകൾ അനുവദിക്കാറുണ്ട്.
കൂടാതെ പ്രത്യേക അനുമതിയോടെ ടെസ്റ്റിനെത്തുന്നവരും ഉണ്ട്. ദിവസവും ഗ്രൗണ്ട് വാടകയിനത്തിൽ ചുരുങ്ങിയത് 15000–20000 രൂപ വരെ ലഭിക്കും. എന്നാൽ ഇവിടെ ടെസ്റ്റിനെത്തുവർക്കു ശുചിമുറി സൗകര്യമോ ശുദ്ധജലമോ ലഭ്യമല്ല. പരിസരത്തും ശുചിത്വമില്ലെന്നും പരാതിയുണ്ട്.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന രീതിയിൽ തുക ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്രൈവിങ് സ്കൂൾ ഉടമകളോടു വിശദീകരണം തേടിയെന്ന് ജോയിന്റ് ആർടിഒ എസ്. പ്രദീപ് വ്യക്തമാക്കി. എന്നാൽ ആശാൻ ഫീസ് ( ഇൻസ്ട്രക്ടർക്കുള്ള ദക്ഷിണ) എന്ന നിലയിലാണ് തുക വാങ്ങുന്നതെന്നാണ് സ്കൂളുകളുടെ വിശദീകരണം.
150 രൂപയാണ് ഗ്രൗണ്ട് വാടകയായി വാങ്ങുന്നതെന്നും സ്കൂൾ ഉടമകൾ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. അനാവശ്യ പണപ്പിരിവ് അനുവദിക്കില്ലെന്നും പഠിതാക്കളോടും കൂടെ വരുന്നവരോടും മാന്യമായി പെരുമാറണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഗ്രൗണ്ട് എങ്ങുമെത്തിയിട്ടില്ല
മലമുറിയിൽ ആർടി ഓഫിസും ടെസ്റ്റ് ഗ്രൗണ്ടും നിർമിക്കാൻ 60 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. നിലവിൽ വാടക കെട്ടിടത്തിലാണ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്.
നഗരസഭാ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം മോശം അവസ്ഥയിലാണ്. സ്വന്തം കെട്ടിടത്തിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് മാറി മാറി വരുന്ന ജോയിന്റ് ആർടിഒമാർ സർക്കാരിൽ പദ്ധതി സമർപ്പിക്കുന്നുണ്ടെങ്കിലും നടപടിയില്ല. ഇതിനൊരു പരിഹാരമായാണു മലമുറിയിൽ ടെസ്റ്റിങ് ഗ്രൗണ്ടും ആർടി ഓഫിസും എന്ന പദ്ധതി സമർപ്പിച്ചിരിക്കുന്നത്.
English SUmmary:
A phone alert about a “man beaten to death and stuffed in a sack” sent Perumbavoor police rushing to the scene. Instead, they found a drunk worker sleeping with a sack over him.