ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ
നെടുങ്കണ്ടം (ഇടുക്കി): പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയതായി സംശയം. കാണാതായ കേസിൽ നടത്തിയ അന്വേഷണത്തിനിടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും അവശിഷ്ടങ്ങളാണിവ.
പച്ചടി പൊന്നുട്ടയിലെ മേരിക്കുട്ടി (70)യും മകൻ റെജി (48)യും ഈ മാസം രണ്ടുമുതൽ കാണാതായിരുന്നു. ഇവരുടേതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും അഴുകിയ നിലയിലാണെന്നും പൊലീസ് അറിയിച്ചു. വ്യക്തിത്വം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും.
മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ വീട്ടിൽ നിന്നും കാണാനില്ല. ഇയാൾ അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ശേഷം ഒളിവിൽ പോയതാകാമെന്നാണ് പൊലീസിന്റെ സംശയം. സജിയെ കണ്ടെത്താൻ നെടുങ്കണ്ടം പൊലീസ് തിരച്ചിൽ ശക്തമാക്കി.
മേരിക്കുട്ടിയും മക്കളായ റെജിയും സജിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവർക്കിടയിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ സംഭവത്തിൽ സജി പരസ്പരവിരുദ്ധമായ വിവരങ്ങൾ നൽകിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മേരിക്കുട്ടിയുടെയും റെജിയുടെയും തിരോധാനത്തെ തുടർന്ന് മകളാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.
English Summary
Suspected double murder in Nedumkandam, Idukki, where skeletal remains of a woman and a man were found buried in a house compound. They are believed to be a missing mother and son. Police suspect the younger son, who is now absconding, may have committed the crime. Forensic examination is underway to confirm identities.
Idukki News, Double Murder, Missing Case, Kerala Crime, Nedumkandam, Police Investigation








