മീൻകറി ഒറ്റയ്ക്ക് കഴിച്ചുതീർത്തെന്ന് സംശയം…യുവാവിനെ തല്ലിക്കൊന്ന് സുഹൃത്തുക്കൾ
മുംബൈ: അത്താഴത്തിനായി തയ്യാറാക്കി വച്ചിരുന്ന മീൻകറി മുഴുവൻ തിന്നുവെന്ന സംശയത്തെ തുടർന്നുണ്ടായ വഴക്കിൽ യുവാവിനെ സുഹൃത്തുകൾ തല്ലിക്കൊന്നു. മുംബൈയിലെ ഗൊറേഗാവിലാണ് സംഭവം. അഫ്സർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അഫ്സറും സുഹൃത്തുക്കളായ സുരേഷ്, രാജേഷ് എന്നിവരും ഒരേ വീട്ടിലായിരുന്നു താമസം. രാത്രിയിലേക്ക് മീൻകറി തയ്യാറാക്കി വച്ച ശേഷം മൂവരും മദ്യപിച്ച് ഉറങ്ങുകയായിരുന്നു. അവർ ഉറങ്ങിയ സമയത്ത് എലി കയറി പാത്രത്തിലുണ്ടായിരുന്ന മീൻ തിന്ന് തീർത്തതായാണ് പിന്നീട് കണ്ടെത്തിയത്.
എന്നാൽ ഉറക്കമുണർന്ന സുരേഷും രാജേഷും പാത്രം കാലിയായ നിലയിൽ കണ്ടതോടെ മീൻ അഫ്സർ കഴിച്ചുവെന്നാണ് കരുതിയത്. തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന അഫ്സറിനെ വിളിച്ചുണർത്തി മീനെക്കുറിച്ച് ചോദിച്ചെങ്കിലും താൻ കഴിച്ചിട്ടില്ലെന്ന് അഫ്സർ പറഞ്ഞു. എന്നാൽ ഇത് വിശ്വസിക്കാതെ ഇരുവരും അഫ്സറിനെ മർദിക്കാൻ തുടങ്ങി.
മർദനം കടുത്തതോടെ ദേഷ്യം തീരാതെ കല്ലെടുത്ത് തലയിൽ അടിച്ചതോടെ അഫ്സർ ഗുരുതരമായി പരിക്കേറ്റു മരിച്ചു.
സംഭവത്തിന് പിന്നാലെ അഫ്സർ മരിച്ചെന്ന് ഉറപ്പായതോടെ സുരേഷും രാജേഷും വീട് പൂട്ടി ഹരിയാനയിലേക്ക് രക്ഷപ്പെട്ടു. മൂവരും ആക്രി പെറുക്കുന്ന ജോലിയായിരുന്നു ചെയ്തിരുന്നത്.
പിന്നീട് ഒപ്പമുണ്ടായിരുന്നവർ തിരഞ്ഞെത്തിയപ്പോഴാണ് അഫ്സറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.
പ്രതികൾക്ക് മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ ഇവരെ കണ്ടെത്തുന്നത് പൊലീസിന് ബുദ്ധിമുട്ടായി. തുടർന്ന് മുംബൈയിൽ ജോലി ചെയ്യുന്ന ഏകദേശം 50 ആക്രിപെറുക്കുന്നവരെ വിളിച്ചു ചോദ്യം ചെയ്താണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ സുരേഷിനെ ഹരിയാനയിൽ നിന്ന്യും രാജേഷിനെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന്യും പൊലീസ് പിടികൂടി. അഫ്സറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
English Summary
A 35-year-old man named Afsar was beaten to death by his roommates in Mumbai after they suspected him of eating all the fish curry prepared for dinner.









