ഗെയിം കളിക്കുന്നത് വിലക്കി; എട്ടാം ക്ലാസുകാരൻ അധ്യാപികയുടെ മൂക്കിൻ്റെ പാലം തകർത്തു
ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനിയായ സ്മിത എൻ. പിള്ള (35)യ്ക്കാണ് മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
സംഭവം മാലദ്വീപ് ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിലാണ് നടന്നത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സ്മിത, പലതവണ താക്കീത് നൽകിയിട്ടും വിദ്യാർത്ഥി അനുസരിക്കാത്തതിനാൽ വിഡിയോ പകർത്തി പ്രിൻസിപ്പലിന് നൽകാമെന്ന് അറിയിച്ചു. ഇതിനെ തുടർന്ന് വിദ്യാർത്ഥി അധ്യാപികയുടെ ഫോൺ പിടിച്ചെടുത്ത് മൂക്കിൽ തുടർച്ചയായി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
രക്തം വാർന്ന് ബോധരഹിതയായി വീണ സ്മിതയെ സഹ അധ്യാപകർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്മിതയെ നാട്ടിലേക്ക് എത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷൻ അധികൃതരുമായി ബന്ധപ്പെട്ടു നടപടികൾ പുരോഗമിക്കുന്നതായി കുടുംബം അറിയിച്ചു.
ഒരു വർഷം മുൻപാണ് സ്മിത മാലദ്വീപിലെ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. മാലദ്വീപിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ വലിയ ശതമാനവും മലയാളികളാണെന്നും, അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയരുന്നതായും ബന്ധുക്കൾ അറിയിച്ചു.
English Summary
A Malayali teacher from Chengannur was seriously injured after being attacked by a student at a school in the Maldives. She suffered a nasal fracture and requires surgery. Authorities are coordinating efforts to bring her back to India.









