സിപിഎമ്മിന്റെ പ്രാദേശിക അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാർട്ടി ജില്ലാ സെക്രട്ടറിയെ സ്വാധീനിക്കാൻ എന്തെല്ലാം വഴി നോക്കുമെന്ന് തുറന്നു പറഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ്. പാർട്ടി സമ്മേളനം നടക്കുമ്പോൾ നേതൃത്വവുമായി ഉടക്കി മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേർന്ന സംഭവം ജില്ലാ സമ്മേളനത്തിൽ ചർച്ചയായപ്പോഴായിരുന്നു ജോയിയുടെ പ്രതികരണം.
മധു മുല്ലശ്ശേരി ഒരിക്കൽ ഒരു പെട്ടി നിറയെ പണവും വിദേശ വസ്ത്രങ്ങളും സ്‌പ്രേയുമായി തന്നെ കാണാൻ വന്നിരുന്നു എന്നാണ് ജോയിയുടെ വെളിപ്പെടുത്തൽ. എന്നാൽ, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാനാണ് താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറിയെ സ്വാധീനിക്കാൻ പാർട്ടി പദവിയിലിരിക്കുന്നവർ ഏതടവും പയറ്റും എന്നാണ് ജോയ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയായപ്പോൾ ജോയ് വമ്പൻ പണപ്പിരിവ് നടത്തി എന്ന് മധു മുല്ലശ്ശേരി ആരോണം ഉന്നയിച്ചിരുന്നു. ആറ്റിങ്ങൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മംഗലപുരം ഏരിയാ സെക്രട്ടറി മധുവായിരുന്നു.
അതുകൊണ്ട് തന്നെ മധു മുല്ലശേരിയുടെ വാക്കുകൾ വാക്കുകൾ തള്ളിക്കളയുക സിപിഎമ്മിന് എളുപ്പമല്ല. ഇത് മനസ്സിൽ വെച്ച് തന്നെയാവണം പണവുമായി തന്നെ കാണാൻ വന്ന കാര്യം ജില്ലാ സമ്മേളനത്തിൽ ജോയ് എടുത്ത് പറഞ്ഞത്. പക്ഷെ സമ്മേളന പ്രതിനിധികൾ മധുവിന്റെ പ്രശ്നത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
മധു മുല്ലശ്ശേരി കഴക്കൂട്ടം വഴി പോയപ്പോൾ വെറുതെ ഏരിയാ സെക്രട്ടറിയുടെ കസേരയിൽ കയറിയിരുന്നതല്ല. മധുവിനെ സെക്രട്ടറിയാക്കിയ ഉത്തരവാദിത്വത്തിൽ നിന്ന് നേതൃത്വങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നായിരുന്നു പ്രതിനിധികളുടെ പ്രധാന വിമർശനം.