”മറുപടിയില്ലാത്ത ചോദ്യങ്ങൾക്ക് ഒടുവിൽ ആ വാക്ക് കണ്ടെത്തി: പെരിമെനോപോസ്!”; അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ലെന
സ്ത്രീകളുടെ ജീവിതത്തിലെ നിർണായകമായ ശാരീരിക ഘട്ടമായ ‘പെരിമെനോപോസ്’ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി Lena. ‘വുമണസെൻസ്’ എന്ന് വിശേഷിപ്പിച്ച ഈ അവസ്ഥ 35നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ സാധാരണയായി സംഭവിക്കുന്നതാണെന്നും ഇത് ‘രണ്ടാം കൗമാരം’ പോലെയുള്ള മാറ്റങ്ങളുണ്ടാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. Amrita Vishwa Vidyapeetham ൽ നടന്ന TEDx ടോക്കിലാണ് ലെന തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
18-ാം വയസ്സിൽ പഠിക്കുന്ന സമയത്ത് അമ്മയുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റങ്ങൾ മനസിലാക്കാനാകാതെ ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് ലെന പറഞ്ഞു. ഒരിക്കൽ ഉത്സാഹത്തോടെ ജീവിച്ചിരുന്ന അമ്മ പെട്ടെന്ന് അസ്വസ്ഥയും പ്രകോപിതയുമായി മാറിയതും പിന്നീട് അതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തന്നെയാണ് തനിക്ക് സൈക്കോളജി പഠനത്തിലേക്ക് തിരിയാൻ പ്രചോദനമായതെന്നും അവർ പറഞ്ഞു.
കാലം കടന്നുപോയി 2024-ൽ താൻ 43-ാം വയസ്സിൽ എത്തിയപ്പോൾ അതേവിധത്തിലുള്ള ലക്ഷണങ്ങൾ തന്നെ അനുഭവിക്കേണ്ടിവന്നുവെന്നും ലെന തുറന്നു പറഞ്ഞു. ഓർമ്മക്കുറവ്, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, പ്രകോപനം തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടതോടെ ഏറെ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും അവർ വ്യക്തമാക്കി.
ഒടുവിൽ ഒരു പോഡ്കാസ്റ്റ് കേൾക്കുന്നതിനിടയിൽ ‘പെരിമെനോപോസ്’ എന്ന വാക്ക് പരിചയപ്പെട്ടപ്പോൾ തന്നെ വർഷങ്ങളായി തേടിയ ഉത്തരമെന്ന് മനസിലായെന്നും ലെന പറഞ്ഞു. നേരിട്ട് അനുഭവിച്ചപ്പോഴാണ് ഇത് സ്ത്രീകളുടെ ജീവിതത്തിലെ വലിയ മാറ്റഘട്ടമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
English Summary:
Actress Lena spoke openly about perimenopause, describing it as a “second puberty” that women experience between ages 35 and 55. Sharing her personal journey at a TEDx talk, she revealed how she recognized the condition after years of confusion about similar symptoms she and her mother experienced.









