പാട്ന: മൂത്തമകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
മൂത്ത മകൻ തേജ് പ്രതാപിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്നാണ് ലാലു പ്രസാദ് യാദവ് സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
പാർട്ടിയിൽ മാത്രമല്ല, കുടുംബത്തിലും ഇനിമുതൽ തേജ് പ്രതാപിന് സ്ഥാനമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
തൻ്റെ പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
പാർട്ടിയിൽ നിന്നും വീട്ടിൽ നിന്നും മകനെ പുറത്താക്കി കൊണ്ടുള്ള വാർത്താക്കുറിപ്പും ലാലു പ്രസാദ് യാദവ് പുറത്തുവിട്ടിട്ടുണ്ട്. വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നാണ് വാർത്താക്കുറിപ്പിൽ ലാലു പ്രസാദ് യാദവ് അറിയിച്ചത്.
‘‘മൂത്ത മകന്റെ പ്രവർത്തനങ്ങൾ, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ ഞങ്ങളുടെ കുടുംബ മൂല്യങ്ങൾക്കും സംസ്കാരത്തിനും ചേർന്നതല്ല. അതിനാൽ, ഞാൻ അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, അദ്ദേഹത്തിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള ബന്ധവു ഉണ്ടായിരിക്കില്ല.
അദ്ദേഹത്തെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ നല്ലതും ചീത്തയും ഗുണദോഷങ്ങളും കാണാൻ അദ്ദേഹത്തിന് കഴിയും.
കഴിഞ്ഞ ദിവസമാണ് അനുഷ്ക യാദവ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം 37 വയസ്സുകാരനായ തേജ് പ്രതാപ് പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ 12 വർഷമായി തങ്ങൾക്ക് പരസ്പരം അറിയാമെന്നും പ്രണയത്തിലാണെന്നുമാണ് തേജ് പ്രതാപ് പറഞ്ഞത്.